JHL

JHL

ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കവർച്ച; നിർധനരായ വിദ്യാർത്ഥികൾക്ക് നൽകാനിരുന്ന 7 സ്മാർട്ട് ഫോണുകൾ കവർന്നു.

 

ചെര്‍ക്കള(www.truenewsmalayalam.com) : ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകാനിരുന്ന സ്മാർട്ട് ഫോണുകൾ മോഷണം പോയ സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. സ്‌കൂളിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ച ഏഴ് ഫോണുകളും 1700 രൂപയും കൈക്കലാക്കുകയായിരുന്നു.

ഫോണുകളും പണവും സൂക്ഷിച്ച് അലമാര പൂട്ടിയ ശേഷം അതിന്റെ താക്കോല്‍ ഒരു മേശയില്‍ വെച്ച് മേശയുടെ താക്കോല്‍ രഹസ്യസ്ഥാനത്ത് സൂക്ഷിച്ചിരുന്നു. ഇവിടെ നിന്ന് മേശയുടെ താക്കോലെടുത്ത് അത് തുറന്ന ശേഷം അലമാരയുടെ താക്കോലെടുത്തു. തുടര്‍ന്ന് അലമാര തുറന്ന് ഫോണുകളും പണവും മോഷ്ടിക്കുകയായിരുന്നു.

 പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനത്തിന് നല്‍കാനായി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ ഏല്‍പ്പിച്ച ഫോണുകള്‍ ആഗസ്ത് നാലിന് അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് നല്‍കാനിരിക്കെയാണ് മോഷണം നടന്നത്. രണ്ടാഴ്ചയോളമായി ഫോണുകള്‍ സ്‌കൂളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമായി അറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ പ്യൂണ്‍ ഓഫീസ് തുറന്നുകിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് സ്മാര്‍ട്ട് ഫോണുകള്‍ കാണാനില്ലെന്ന് വ്യക്തമായത്. 

സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.എ സമീറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്‌കൂളിലെത്തി പരിശോധന നടത്തി. മതില്‍ ചാടിക്കടന്നാണ് മോഷ്ടാവ് സ്‌കൂളിലെത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.




 

No comments