തീരത്തിന്റെ പ്രാർഥനകൾ കടലമ്മ കേട്ടില്ല. പ്രിയപ്പെട്ടവരുടെ ചേതനയറ്റ മൃതദേഹങ്ങൾ കണ്ടെടുത്തെന്ന വാർത്ത തീരദേശത്തെ കണ്ണീരിലാഴ്ത്തി
കാസര്‍ഗോഡ് (www.truenewsmalayalam.com): കാസർകോട് കടപ്പുറത്തു നിന്ന് 10 കിലോമീറ്ററോളം മാറി കോടി കടപ്പുറത്തു തീരത്തോടു ചേർന്ന പാറക്കെട്ടിൽ ഉടക്കി നിന്ന നിലയിൽ 2 മൃതദേഹങ്ങളാണ് തിരച്ചിൽ സംഘം ആദ്യം കണ്ടെത്തിയത്. അൽപ സമയത്തിനകം തന്നെ കോട്ടിക്കുളത്തിനും ബേക്കലിനുമിടയിൽ കടലിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൂന്നാം മൃതദേഹവും കണ്ടെടുത്തു. ഗുരുതരമായ പരുക്കുകൾ ശരീരത്തിൽ കാണാനില്ലായിരുന്നു. തുടർന്ന് തീരത്തെത്തിച്ച് ആംബുലൻസിൽ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മൃതദേഹങ്ങൾ കസബയിൽ പൊതുദർശനത്തിനു വച്ചു. ഉച്ചകഴിഞ്ഞ് 3ന് സംസ്കാരം നടത്തി. ഞായറാഴ്ച പകലത്തെ തിരച്ചിലിനു ഫലം കണ്ടിരുന്നില്ല. ജീവനോടെ രക്ഷപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷകൾ ഇതോടെ അസ്തമിച്ചിരുന്നു. തുടർന്ന് രാത്രി തീരത്തുടനീളം മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തിയിരുന്നു. തെക്കുഭാഗത്തേക്കാണു കടലിന്റെ അടിയൊഴുക്കിന്റെ ദിശ എന്നതിനാൽ ചിത്താരി മേഖല വരെയുള്ള തീരങ്ങളിൽ രാത്രിയും നാട്ടുകാർ സജീവമായിരുന്നു.ഫിഷറീസ് വകുപ്പിന്റെ രക്ഷാ ബോട്ട് കാസർകോടു വേണമെന്നുള്ള ആവശ്യം തീരത്തു ശക്തമാവുകയാണ്. ബോട്ടുണ്ടായിരുന്നെങ്കിൽ 3 വിലപ്പെട്ട ജീവനുകൾ രക്ഷിക്കാമായിരുന്നു എന്ന അഭിപ്രായം തീരമേഖലയിൽ ശക്തമാണ്. പണിക്കു പോയ അച്ഛൻ തിരിച്ചു വരുന്നതും കാത്തിരിക്കുകയായിരുന്നു രതീഷിന്റെ മക്കൾ. അച്ഛന്റെ വരവും കാത്തിരുന്നു കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കാൻ പോലും കണ്ടു നിന്നവർക്കു കഴിഞ്ഞില്ല. കല്യാണിയുടെയും പരേതനായ അമ്പാടിക്കടവന്റെയും മകനാണ് അന്തരിച്ച രതീഷ്. ഗീതുവാണ് ഭാര്യ. രമണി, രതിക, അജിത്, രഞ്ജു എന്നിവർ സഹോദരങ്ങളാണ്. 2 കുട്ടികളിൽ മുതിർന്നയാൾക്ക് 2 വയസ്സ് ഇളയ കുട്ടിക്ക് 8 മാസം മാത്രം പ്രായം. ഓല മേഞ്ഞ ചെറിയ വീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഒരു ദിവസം കൊണ്ട് കീഴ്മേൽ മറിഞ്ഞത്. മരിച്ച സന്ദീപിന്റെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ വിവാഹം മാറ്റി വച്ചതാണ്.ശശി, സാവിത്രി എന്നിവരാണു മാതാപിതാക്കൾ. വിനീഷ്, സവിന എന്നിവർ സഹോദരങ്ങളാണ്. കുടുംബവീട്ടിലാണ് കഴിഞ്ഞിരുന്നത്. തന്നെ കാത്തിരുന്ന പ്രിയപ്പെട്ടവർക്കു മുന്നിലേക്ക് ചേതനയറ്റ ശരീരമാണ് ഇന്നലെ എത്തിയത്.സ്വന്തമായൊരു വീടുപോലുമില്ല കാർത്തിക്കിന്. പ്ലസ് ടു പഠനം കഴിഞ്ഞ് സ്വപ്നങ്ങൾ പൂർത്തിയാക്കാൻ കടലിൽ ജോലിക്കു പോയവൻ. ഷണ്മുഖനും റീനയുമാണ് മാതാപിതാക്കൾ. പിതാവും മത്സ്യത്തൊഴിലാളിയാണ്. ഒരു സഹോദരിയുണ്ട്. സ്വന്തമായി സ്ഥലം വാങ്ങി അടച്ചുറപ്പുള്ള വീടെന്ന ആഗ്രഹം യാഥാർഥ്യമാക്കാൻ കഴിയാതെ കാർത്തിക് യാത്രയായി. ഉച്ചയോടെ കസബയിലെ തീരം മുഴുവൻ തങ്ങളുടെ പ്രിയപ്പെട്ടവർക്കു യാത്രാമൊഴിയേകാനെത്തി.
അടിയന്തര ധനസഹായം ഇന്നു കൈമാറും;
കീഴൂർ അഴിമുഖത്തുണ്ടായ തോണിയപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും ഫിഷറീസ് ക്ഷേമനിധി ബോർഡ് ഇന്നു രാവിലെ 10.30ന് അടിയന്തര ധനസഹായം നൽകും. അപകടത്തിൽ മരിച്ച രണ്ട് പേരുടെ കുടുംബത്തിന് 10,000 രൂപ വീതവും ഒരാളുടെ കുടുംബത്തിന് 5000 രൂപയും പരുക്കേറ്റ നാല് പേർക്ക് 1000 രൂപ വീതവുമാണ് ധനസഹായം നൽകുക. മത്സ്യബോർഡ് ചെയർമാൻ, മത്സ്യ ബോർഡ് കണ്ണൂർ മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർ, ഫിഷറീസ് ഓഫിസർ, പഞ്ചായത്തംഗം എന്നിവർ അപകടത്തിൽപെട്ടവരുടെ വീടുകളിൽ നേരിട്ടെത്തി സഹായം കൈമാറും.അപകടത്തിൽ മരിക്കുന്ന റജിസ്റ്റേഡ് മത്സ്യത്തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിന്റെ 10 ലക്ഷം രൂപയും മത്സ്യഫെഡിന്റെ ഇൻഷുറൻസ് പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ ആ രീതിയിലും നഷ്ടപരിഹാരം ലഭിക്കും.
ഷിബിലിനു ജീവൻ തിരികെ നൽകി രതീഷ് യാത്രയായി;
ഞായറാഴ്ച തിരയിൽപെട്ട് തോണി മറിഞ്ഞപ്പോൾ രതീഷ് ചെയ്തത് തന്റെ കയ്യിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റ് ഷിബിലിനു നൽകുകയായിരുന്നു. നന്നായി നീന്തലറിയുന്ന രതീഷ് തനിക്കു കരയിലെത്താൻ കഴിയുമെന്ന ഉറപ്പിലാണ് അങ്ങനെ ചെയ്തത്. എന്നാൽ വിധി മറിച്ചായി. ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഷിബിലാണ് ഇക്കാര്യം പറഞ്ഞത്.
വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നല്‍കണമെന്ന് ധീവരസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാസര്‍ഗോഡ് കസബ ഹാര്‍ബര്‍ അപകടമുക്തമാകാത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥ മൂലമാണെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു. 30 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍നിന്ന് നല്‍കിയെങ്കിലും പണി പൂര്‍ത്തീകരിക്കാന്‍ 140 കോടി രൂപയെങ്കിലും വേണമെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്. കീഴൂര്‍ കടപ്പുറത്ത് 50 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ഫിഷറീസ് സ്റ്റേഷന് നിര്‍മാണം പൂര്‍ത്തീകരിച്ച് ആറു വർഷമായെങ്കിലും ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഫിഷറീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വിലപ്പെട്ട മൂന്നു ജീവന് നഷ്ടമാകില്ലായിരുന്നുവെന്ന് ധീവരസഭ നേതാക്കള്‍ പറഞ്ഞു. താത്കാലിക രക്ഷാബോട്ട് സംവിധാനം ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനം ചെയ്യേണ്ട ജോലിക്കാര്‍ മത്സ്യബന്ധനത്തിന് പോയിരുന്നതിനാല്‍ ഒന്നും നടന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Post a Comment