സുഹൃത്തിന് രക്ഷാജാക്കറ്റ് കൈമാറി മരണംവരിച്ച രതീഷ് നാടിന് തേങ്ങലായി
കാസര്‍ഗോഡ് (www.truenewsmalayalam.com): തീരത്തെ കണ്ണീരണിയിച്ച് രതീഷിന്റെ ജീവത്യാഗം. തിരയില്‍പ്പെട്ട് തോണി കീഴ്മേല്‍ മറിഞ്ഞ് ഏഴുപേരും കടലില്‍ വീണ സമയത്ത് തന്റെ കൈവശമുള്ള രക്ഷാജാക്കറ്റ് കൂടെയുള്ള ഷിബിന്‍ കൈമാറി സ്വയം മരണത്തെ സ്വീകരിക്കുകയായിരുന്നു രതീഷ്. ഷിബിന്‍ നീന്തൽ അത്ര വശമില്ലാത്തതിനാലാണ് നന്നായി നീന്താനറിയാവുന്ന രതീഷ് രക്ഷാജാക്കറ്റ് നൽകിയത്. എന്നാല്‍ കരയിലേക്ക് നീന്തിവരുന്നതിനിടയില് കൈകാലുകള്‍ കുഴഞ്ഞ് ആഴങ്ങളിലേക്ക് താഴ്ന്നുപോകുകയായിരുന്നു.
കസബ കടപ്പുറത്തുനിന്നു പോയ വള്ളം കീഴൂര്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ട വാര്‍ത്ത ശരിക്കും തീരത്തെ ഞെട്ടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5.45നാണ് വള്ളങ്ങള്‍ കടലിലേക്കു പോയത്. കാലാവസ്ഥ അത്ര അനുകൂലമല്ലായിരുന്നു. ആദ്യ നാലു വള്ളങ്ങള്‍ കടന്നുപോയി. പിന്നാലെയെത്തിയ സന്ദീപ് ആഞ്ജനേയ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തലേന്ന് നന്നായി മത്സ്യം ലഭിച്ചതിനാല്‍ തൊഴിലാളികള്‍ വലിയ പ്രതീക്ഷയോടെയാണ് കടലിലേക്കു പോയത്.
എന്നാല്‍ അത് ഇത്രയും വലിയ ദുരന്തമായി മാറുമെന്ന് ആരും കരുതിയില്ല. 30 അടിയോളം ആഴമുള്ള ഭാഗത്താണ് വള്ളം മറിഞ്ഞത്. ഇവിടെ മണല്‍തിട്ടകളുമുണ്ട്. മുന്‍പ് കനത്ത തിരയില്‍ ഏഴോളം വള്ളങ്ങള്‍ മറിഞ്ഞ സംഭവവും ഈ പുലിമുട്ടിന് സമീപമുണ്ടായിട്ടുണ്ട്. മുന്നില്‍ പോയ നാലു വള്ളങ്ങള്‍ പുലിമുട്ട് കടന്നു മുന്നോട്ടുപോയിരുന്നു. 'ഞങ്ങള്‍ പുലിമുട്ട് കടന്നതും വലിയ തിരയെത്തി വള്ളത്തെ മറിച്ചു. മൂന്നുപേര്‍ പിടിവിട്ടു പോയി. ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തിരിഞ്ഞുനോക്കിയാല്‍ കടലില്‍ വീഴും. വള്ളത്തില്‍ പിടിവിടാതെ ഞങ്ങള്‍ മുറുകെ പിടിച്ചു. കനത്ത തിരയില്‍ പുലിമുട്ടിന് തെക്കുഭാഗത്തേക്ക് വള്ളമെത്തി. അവിടുത്തെ തീരത്തെത്തിയപ്പോള്‍ നാട്ടുകാര്‍ രക്ഷിച്ചു' അപകടത്തില്‍നിന്നു രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന മണിക്കുട്ടന് പറഞ്ഞു.
Post a Comment