JHL

JHL

വോട്ടേഴ്സ് സ്ലിപ്പ് : പൊരി വെയിലത്തും ഓടിത്തളർന്ന് ബി എൽ ഓ മാർ

മൊഗ്രാൽ: ഈ പ്രാവശ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയക്കാർ വീട്ടിലെത്തി വോട്ട് അഭ്യർത്ഥന ഇല്ല. പൊരി വെയിലത്ത് നടക്കാൻ കഴിയാത്തതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാലും ചിലർ സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥനാ നോട്ടീസെങ്കിലും വീടുകളിൽ എത്തിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. ചില രാഷ്ട്രീയപ്പാർട്ടികൾക്ക് ഫണ്ടിന്റെ അഭാവവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ബിഎൽഓ മാരുടെ ജോലിയാണ് ഏറെ കഷ്ടം. ബൂത്ത് തലത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള മുഴുവനാളുകൾക്കും സ്ലിപ്പ് വീട്ടിലെത്തിക്കുക എന്ന ദൗത്യമാണ് ഇവർക്കുള്ളത്. ഇതും രാഷ്ട്രീയക്കാർ പറയുന്ന ഈ "പൊരി വെയിലത്ത് '' തന്നെ. അസഹ്യമായ ചൂട്  വകവയ്ക്കാതെ തന്നെ ഈ കടമ ബിഎൽഒ മാർ ഇതിനകം നിറവേറ്റിയിട്ടുമുണ്ട്.  കനത്ത ചൂടിൽ വീടുകളിലെത്തി സ്ലിപ്പ് വിതരണത്തിനും, വിവരശേഖരണത്തിനും അനുവദിച്ച സമയം പോരെന്ന് ബൂത്ത് ലെവൽ ഓഫീസർമാർ(ബിഎൽഒ) അധികൃതരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. രണ്ടുദിവസത്തെ ഡ്യൂട്ടി ലീവ് ആയിരുന്നു നേരത്തെ അനുവദിച്ചിരുന്നത്.ബി  എൽഒ മാരുടെ അഭിപ്രായം കണക്കിലെടുത്ത്  അത് പിന്നീട് നാല് ദിവസമായി ഉയർത്തുകയായിരുന്നു. തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പ് തന്നെ സ്ലിപ്പ് വിതരണം പൂർത്തിയാക്കണമെ ന്നായിരുന്നു നിർദ്ദേശം. ഓരോ ബൂത്തിലും 300 മുതൽ 450 വരെ വീടുകളിൽ ആയിരത്തോളം വോട്ടർമാർക്കാണ് ഈ ചുരുങ്ങിയ സമയം കൊണ്ട് ബൂത്ത് ലെവൽ ഓഫീസർമാർ സ്ലിപ്പ് വിതരണം ചെയ്തത്. ഇതിൽ ആളില്ലാത്ത വീടുകളിൽ അന്വേഷണം നടത്തി ഇവർ മാറി താമസിക്കുന്ന വീടുകളിലെത്തിയും സ്ലിപ്പ് നൽകുകയും ചെയ്തു. ഒരു കുടുംബത്തിലെ വോട്ടർമാരുടെ വിവരങ്ങൾ പല ഭാഗത്തായി പരന്നുകിടക്കുന്നതുമൂലം  കൃത്യമായി കണ്ടെത്തി തരംതിരിച്ച് സ്ലിപ്പ്  നൽകാൻ ബി എൽഒമാർക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു. എന്നാലും സമയത്ത് തന്നെ സ്ലിപ്പ് വിതരണം ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ്  ബിഎൽഒമാർ.

No comments