JHL

JHL

സന്ധ്യയായാൽ കാസർഗോഡ് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് സർവീസുകൾ കുറവ്: യാത്രക്കാർ ദുരിതത്തിൽ.

കാസറഗോഡ്. സന്ധ്യയായാൽ പിന്നെ കാസർഗോഡ് ഡിപ്പോയിൽ നിന്ന് മംഗലാപുരം ഭാഗത്തേക്ക് കേരള- കർണാടക കെഎസ്ആർടിസി ബസ് കിട്ടണമെങ്കിൽ ഓരോ ബസ്സിനും  അരമണിക്കൂറെങ്കിലും കാത്തിരിക്കണം. അഞ്ചു മിനിറ്റിൽ ഒരു ബസ് സർവീസുണ്ടായിരുന്ന ഡിപ്പോയിലെ ഇപ്പോഴത്തെ അവസ്ഥയാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.

 കർണാടക കെഎസ്ആർടിസി ബസ്സുകൾ സന്ധ്യയായാൽ മനപ്പൂർവ്വം സർവിസ് റദ്ദാക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ബസ് കിട്ടാതെ വലയുന്ന യാത്രക്കാർ ഡിപ്പോയിലെ അതികൃതരോട് ചോദിച്ചാൽ ബസ്സുകൾ ഡിപ്പോയിലെത്താൻ താമസമെടുക്കുന്നുവെ ന്നാണ് പറയുന്നത്. ദേശീയപാത സർവീസ് റോഡിലെ ഗതാഗത തടസ്സമാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ ചില കർണാടക കെഎസ്ആർടിസി ബസുകൾ മംഗലാപുരത്തു നിന്ന് പുറപ്പെട്ട കുമ്പളയിൽ വെച്ച് ഓട്ടം നിർത്തുന്ന തായും ആക്ഷേപമുണ്ട്.

 കോവിഡ് കാലാനന്തരം കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചത് ഇതുവരെ പുനസ്ഥാപിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു. ഇതും യാത്രാദുരിതത്തിന് കാരണമായിട്ടുണ്ട്. അതേസമയം കേരള കെഎസ്ആർടിസി ബസുകൾ കൂടുതലും കട്ടപ്പുറത്താണെന്നും പറയുന്നുണ്ട്. ഇതും സർവീസിനെ ബാധിക്കുന്നുണ്ട്. വരുമാനത്തിൽ ഏറെ മുന്നിലാണ് കെഎസ്ആർടിസിയുടെ മംഗലാപുരം സർവീസുകൾ. എന്നിട്ടും ലാഭത്തിലോടുന്ന ഈ റൂട്ടിൽ കൂടുതൽ ബസ് സർവീസുകൾ നടത്തേണ്ടതല്ലേ എന്നാണ് യാത്രക്കാരുടെ ചോദ്യം.

അതിനിടെ സന്ധ്യയായാൽ ഓടുന്ന കെഎസ്ആർടിസി ബസുകൾ തന്നെ പുതിയ ബസ്റ്റാൻഡിൽ പ്രവേശിക്കുന്നില്ലെന്ന ആക്ഷേപവും യാത്ര ക്കാർക്കുണ്ട്. ഇവിടെ മണിക്കൂറുകളോളമാണ് യാത്രക്കാർ ബസ്സിനായി കാത്തുനിൽക്കുന്നത്. ബസ് വരാത്തത് കാരണം യാത്രക്കാർ മറ്റു കെഎസ്ആർടിസി ബസുകളിൽ കയറി പുതിയ ബസ്റ്റാൻഡിൽ നിന്ന്  ഡിപ്പോയിൽ എത്തുന്ന സാഹചര്യമാണുള്ളത്. ചിലർ നടന്നും,ഓട്ടോ പിടിച്ചും ഡിപ്പോയിൽ എത്തുന്നു. ഇത് യാത്രക്കാർക്ക് അധിക ചിലവിന് കാരണമാകുന്നുവെന്നും  പറയുന്നു.


No comments