JHL

JHL

കുമ്പളയിലെ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപിഎം ബന്ധം വീണ്ടും ചർച്ചാവിഷയം; ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആഹ്വാനം


 കുമ്പള(www.truenewsmalayalam.com) : കുമ്പളയിലെ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സി പി എം ബന്ധം വീണ്ടും ചർച്ചാവിഷയമാവുന്നു. ഇതേ തുടർന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആഹ്വാനം.

പാർട്ടി ബലിദാനികളെ അപമാനിച്ച സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

 2020 ൽ കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കാളിയായ സിപിഐഎം മെമ്പറെ ബിജെപി മെമ്പർമാർ പിന്തുണച്ചതാണ് പ്രശ്നത്തിന് കാരണം.

 ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, മേഖല പ്രസിഡന്റ് സുരേഷ് കുമാർ ഷെട്ടി, ജില്ലാ ജനറൽ സെക്രട്ടറി മണികണ്ഠ റായ് എന്നിവരാണ് പിന്തുണ നൽകാൻ ആവശ്യപ്പെട്ടതെന്നാണ് ആക്ഷേപം.

 ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടും നേതാക്കൾക്കെതിരെ പാർട്ടി സംസ്ഥാന ഘടകം നടപടി എടുത്തില്ലെന്നാണ് വിമത വിഭാഗത്തിന്റെ പരാതി. സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെങ്കിലും, ബലിദാനികളോട് മുഖം തിരിയ്ക്കുകയാണ് ചെയ്തത്. 

അതിനാൽ പൊതു തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ട് ചെയ്യുമെന്നും വിമത വിഭാഗം പറയുന്നു.

വോട്ട് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് കാസറഗോഡ് മുൻസിപ്പാലിറ്റി ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ രഹസ്യ യോഗം ചേർന്നു. 

ഇന്നലെ രാത്രി ജെ പി നഗറിൽ ചേർന്ന യോഗത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പ്രവർത്തകർ പങ്കെടുത്തു. വോട്ട് ബഹിഷ്കരണം ആവശ്യപ്പെട്ട് ഫൈറ്റ് ഫോർ ജസ്റ്റിസ് എന്ന പേരിൽ വാട്സ്ആപ് കൂട്ടായ്മയും രംഗത്തുണ്ട്.


No comments