JHL

JHL

കുമ്പള കഞ്ചിക്കട്ട പാലം അടിച്ചിട്ടതില്‍ പ്രതിഷേധം കനക്കുന്നു; വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ വേണ്ടി നിര്‍മ്മിച്ച മൂന്ന് കോണ്‍ക്രീറ്റ് തൂണുകളില്‍ ഒരെണ്ണം പൊളിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തി

 


കുമ്പള(www.truenewsmalayalam.com): കുമ്പള കഞ്ചിക്കട്ട പാലം അടിച്ചിട്ടതില്‍ പ്രതിഷേധം കനക്കുന്നു, വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ വേണ്ടി നിര്‍മ്മിച്ച മൂന്ന് കോണ്‍ക്രീറ്റ് തൂണുകളില്‍ ഒരെണ്ണം പൊളിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തി.

ആറുമാസം മുമ്പാണ് പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വലിയ വാഹനങ്ങള്‍ കടന്നുപോകാതിരിക്കാനായി കല്ലുകളും മറ്റും വെച്ച് റോഡ് അടച്ചത്. എന്നാല്‍ ഇത് നീക്കി ചിലര്‍ വലിയ വാഹനങ്ങള്‍ കൊണ്ടുപോവുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഒരുമാസം മുമ്പ് അധികൃതര്‍ പലാത്തിന് സമീപം ഇരുവശത്തുമായി രണ്ട് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചത്. ഇതിന്റെ മധ്യഭാഗത്ത് കൂടി ഇരുചക്ര വാഹനങ്ങളും ഓട്ടോകളും കടന്നുപോകാന്‍ തുടങ്ങിയതോടെ ഈ മാസം 6ന് മധ്യഭാഗത്ത് കൂടി ഒരു തൂണ്‍ അധികം കെട്ടിയുയര്‍ത്തി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. എന്നാല്‍ പാലത്തിന്റെ മധ്യഭാഗത്ത് സ്ഥാപിച്ച തൂണ്‍ കഴിഞ്ഞ ദിവസം പൊളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് വീണത്. പിന്നീട് അടിഭാഗത്തെ സ്ലാബും അടര്‍ന്ന് വീഴാന്‍ തുടങ്ങി. നാട്ടുകാരും പല സംഘടനകളും ഉന്നത ഉദ്യോസ്ഥര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഗതാഗതം നിരോധിച്ചതോടെ താഴെ കൊടിയമ്മ, ആരിക്കാടി പാലത്തിന്റെ സമീപം താമസിക്കുന്നവര്‍ ദുരിതത്തിലായിരിക്കുകയാണ്. ഇവിടേക്ക് എത്തണമെങ്കില്‍ ആരിക്കാടി, ബംബ്രാണ വഴി ആറ് കിലോ മീറ്റര്‍ കൂടുതല്‍ സഞ്ചരിക്കേണ്ടിവരും. സ്‌കൂളുകള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികളുടെ കാര്യവും കഷ്ടത്തിലാവും. കുമ്പളയിലെ നാല് സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ കൈവരി തകര്‍ന്നതും അപകടാവസ്ഥയിലുള്ളതുമായ ഈ പാലത്തെയാണ് ആശ്രയിക്കുന്നത്.

മഴക്കാലത്ത് പാലത്തിന് അടിയില്‍ കൂടി മഴവെള്ളം കുത്തിയൊലിച്ചൊഴുകാറുണ്ട്. പാലം തകര്‍ന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ലാത്തതും പൊടുന്നനെ ഗതാഗതം നിരോധിച്ചതും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

No comments