JHL

JHL

അമ്മയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയെ കാണാതായി; പത്തുദിവസത്തെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് അഴുകിയ മൃതദേഹം


 അമ്മയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയെ കാണാതായതിനെ തുടര്‍ന്ന് പത്തുദിവസത്തോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് അഴുകിയ മൃതദേഹം. ബെല്‍ത്തങ്ങാടി നരിയ ഗ്രാമത്തിലെ കൊളോടി സ്വദേശിനി തേജസ്വിനി(23)യുടെ മൃതദേഹമാണ് ബുധനാഴ്ച്ച വൈകിട്ട് വനത്തില്‍ കണ്ടെത്തിയത്. ഫെബ്രുവരി 22നാണ് തേജസ്വിനിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണത്തിലായിരുന്നു. തേജസ്വിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസും കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ബുധനാഴ്ച്ച വൈകിട്ട് തേജസ്വിനിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനരികില്‍ വിഷക്കുപ്പിയും കണ്ടെത്തി. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. നരിയയിലെ മഞ്ജുനാഥയുടെയും സുശീലയുടെയും മകളാണ് തേജസ്വിനി. നാല് വര്‍ഷത്തോളമായി ഉജൈറിലെ ഒരു വീട്ടില്‍ ജോലിചെയ്‌തു വരികയായിരുന്നു. ഇതിനിടയില്‍ കമ്പ്യൂട്ടര്‍ പഠനത്തിനും പോയിരുന്നു. ഫെബ്രുവരി 22 ന് വൈകുന്നേരം കമ്പ്യൂട്ടര്‍ ക്ലാസ് കഴിഞ്ഞ് അമ്മയുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് തേജസ്വിനി ഉജൈറിലെ വീട്ടില്‍ നിന്നിറങ്ങിയത്. യുവതിയെ കാണാതായ സംഭവത്തില്‍ വീട്ടുകാര്‍ ധര്‍മസ്ഥല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

No comments