JHL

JHL

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനില്‍ നിക്ഷേപിക്കുന്ന ബാലറ്റ് പേപ്പറില്‍ കാസര്‍കോട് മണ്ഡത്തിലെ യു.ഡി.എഫിന്റെ ചിഹ്നം ചെറുതായും ബി.ജെ.പി ചിഹ്നം വലുതായും രേഖപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് വോട്ടിംഗ് മെഷീന്‍ പരിശോധന തല്‍ക്കാലം നിര്‍ത്തിവെച്ചു


കാസര്‍കോട്: (www.truenewsmalayalm.com)

 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനില്‍ നിക്ഷേപിക്കുന്ന ബാലറ്റ് പേപ്പറില്‍ കാസര്‍കോട് മണ്ഡത്തിലെ യു.ഡി.എഫിന്റെ ചിഹ്നം ചെറുതായും ബി.ജെ.പി ചിഹ്നം വലുതായും രേഖപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് വോട്ടിംഗ് മെഷീന്‍ പരിശോധന തല്‍ക്കാലം നിര്‍ത്തിവെച്ചു. കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എ.യുമായ എന്‍.എ. നെല്ലിക്കുന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. ഇന്ന് രാവിലെ കാസര്‍കോട് ഗവ. കോളേജിലാണ് വോട്ടിംഗ് യന്ത്രത്തിന്റെ പരിശോധന സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ നടന്നത്. കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫിന്റെ ചിഹ്നമായ ഏണി അടയാളം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച അളവിലും വളരെ ചെറുതായാണ് ഉള്ളതെന്ന് എം.എല്‍.എ. ആരോപിച്ചു. അതേസമയം ബി.ജെ.പി.യുടെ ചിഹ്നമായ താമര നിശ്ചിത അളവിലും വലുതായാണ് ഉള്ളതെന്നും ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ജില്ലാ കലക്ടര്‍ സ്ഥലത്തെത്തുകയും ഇ.വി.എം. പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയുമായിരുന്നു. വിഷയം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടികള്‍ ഉണ്ടാവും.

തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ഇതേകുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നും എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. എ. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.


No comments