JHL

JHL

മഞ്ചേശ്വരത്ത് നിരവധി കടകളിൽ കവർച്ച, പ്രതികളുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു


മഞ്ചേശ്വരം:  (www.truenewsmalayalam.com)
മഞ്ചേശ്വരം മാടയില്‍ മൂന്ന് കടകളുടെ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു. നാല് കടകളില്‍ കവര്‍ച്ചാശ്രമവുമുണ്ടായി. പ്രതികളുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മാടയിലെ മുഹമ്മദിന്റെ ബ്രൈറ്റ് മൊബൈല്‍ ഷോപ്പില്‍ നിന്ന് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. മഞ്ചേശ്വരത്തെ സക്കീറിന്റെ ഉടമസ്ഥതയിലുള്ള സംസം ബേക്കറിയില്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ചു. മുഹമ്മദിന്റെ മാക്‌സ് മൊബൈല്‍ കടയില്‍ നിന്ന് 11,000 രൂപ കവര്‍ന്നു. ഇതിന് സമീപത്തെ നാല് കടകളുടെ ഷട്ടറുകള്‍ തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. മോഷണ സംഘത്തിലെ രണ്ടുപേര്‍ ഹെല്‍മറ്റും കയ്യുറയും ധരിച്ച് കടകളുടെ ഷട്ടറുകള്‍ തകര്‍ക്കുന്ന ദൃശ്യമാണ് സി.സി.ടി.വിയിലുള്ളത്. മഞ്ചേശ്വരം പൊലീസ് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധര്‍ പരിശോധനക്കെത്തും. ഒരുമാസം മുമ്പ് ഹൊസങ്കടിയിലെ അഞ്ച് കടകളില്‍ കവര്‍ച്ച നടത്തിയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഹൊസങ്കടി, മഞ്ചേശ്വരം, മാട, കുഞ്ചത്തൂര്‍ എന്നിവിടങ്ങളില്‍ രാത്രികാല പൊലീസ് പരിശോധന ഊര്‍ജിതമാക്കി വ്യാപാരികളുടെ ആശങ്ക അകറ്റണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ബഷീര്‍ കനില ആവശ്യപ്പെട്ടു.

No comments