എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റി
ഇൗ മാസം 17 ന് പരീക്ഷ തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷ നീട്ടാൻ സർക്കാർ തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി തേടുകയായിരുന്നു.
അധ്യാപക-വിദ്യാർഥി സംഘടനകളടക്കം പരീക്ഷ നീട്ടാനുള്ള സർക്കാറിന്‍റെ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നീട്ടിവെക്കണമെന്ന് നേരത്തെ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും മാർച്ചിൽ തന്നെ നടത്തണമെന്ന് സർക്കാർ തീരുമാനിച്ചതായിരുന്നു. മാർച്ച് 17 തുടങ്ങുന്ന തരത്തിൽ പരീക്ഷകൾ ക്രമപ്പെടുത്തുകയും ചെയ്തതാണ്.
എന്നാൽ, ഏപ്രിൽ ആറിന് നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിന് ശേഷം നടത്തുന്ന തരത്തിൽ പരീക്ഷ മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി തേടുകയായിരുന്നു സർക്കാർ. സർക്കാറിന്‍റെ നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. അധ്യാപകരെയടക്കം തെരഞ്ഞെടുപ്പ് പ്രചരണത്തിലും മറ്റും ഉപയോഗിക്കാനാണ് പരീക്ഷ നീട്ടുന്നതെന്ന ആക്ഷേപം പലരും ഉന്നയിക്കുകയും ചെയ്തു.
എന്നാൽ, പരീക്ഷ നീട്ടണമെന്ന നിലപാടിൽ തന്നെയായിരുന്നു സർക്കാർ. പരീക്ഷ നീട്ടാൻ തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി വൈകുന്ന സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പിനുള്ള തയാറെടുപ്പുകൾ പൊതു വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി ലഭിക്കുന്നതും, അഞ്ചു ദിവസം ശേഷിക്കെ, പരീക്ഷ നീട്ടാൻ സർക്കാർ തീരുമാനമെടുക്കുന്നതും.
Post a Comment