അന്യസംസ്ഥാന തൊഴിലാളിയുടെ തലക്കടിച്ചു പരിക്കേൽപ്പിച്ച് 21,000 കവർന്നു; ഒരാൾ പിടിയിൽ.
ഉത്തർപ്രദേശ് സ്വദേശികളായ ബാർബർ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ ഒരു സംഘം ആളുകളാണ് പണം കവർന്നത്.
ബാര്‍ബര്‍ തൊഴിലാളിയായ ഉത്തര്‍പ്രദേശ് സ്വദേശി ആലമിന്റെ പരാതിയിലാണ് കേസ്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. യു.പി സ്വദേശികള്‍ താമസിക്കുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഫ്‌ളാറ്റില്‍ അതിക്രമിച്ചുകയറി ഇര്‍ഫാനും സംഘവും ആലമിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചുവീഴ്ത്തുകയും 21,000 രൂപ തട്ടിപ്പറിക്കുകയും തുടര്‍ന്ന് കത്തികഴുത്തില്‍വെച്ച് ഭീഷണിപ്പെടുത്തി പ്രതികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍പേ വഴി 5000 രൂപ അയപ്പിച്ചെന്നുമാണ് പരാതി.
പരാതി ലഭിച്ച മണിക്കൂറിനകം മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇര്‍ഫാന്‍ എന്ന പപ്പു(46)വിനെ പിടികൂടുകയായിരുന്നു. സംഘത്തിലെ രണ്ടുപേരെ അന്വേഷിച്ചുവരികയാണ്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് ആലം പൊലീസില്‍ പരാതി നല്‍കിയത്. ഉടന്‍ തന്നെ എസ്.ഐയും സംഘവും അന്വേഷണം ആരംഭിക്കുകയും 11 മണിയോടെ ഇർഫാൻ ഉപ്പളയില്‍വെച്ച് പിടിക്കപ്പെടുകയായിരുന്നു.
വധശ്രമക്കേസില്‍ ഇയാൾ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. സംഘത്തിലെ മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
Post a Comment