സർക്കാർ സ്ഥാപനങ്ങളിൽ നായ വളർത്തുന്നതിന് നിയന്ത്രണമോ,വിലക്കോ വേണം. -മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ. ജില്ലയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നായ വളർത്തുന്നതിന് നിയന്ത്രണമോ,വിലക്കോ ഏർപ്പെടുത്തണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.വിവിധ ആവശ്യങ്ങൾക്കായി സർക്കാർ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങൾക്ക് അവിടെയുണ്ടാകുന്ന നായക്കൂട്ടങ്ങൾ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഒരു കുട്ടിക്ക് കഴിഞ്ഞ ആഴ്ചയാണ് നായയുടെ കടിയേറ്റത്.ഈ സാഹചര്യത്തിൽ നായയെ ജീവനക്കാർക്ക് കെട്ടിയിട്ട് വളർത്താൻ സംവിധാനം ഉണ്ടാക്കണം. അല്ലെങ്കിൽ വിലക്ക് ഏർപ്പെടുത്തണമെന്നും ദേശീയവേദി ആവശ്യപ്പെട്ടു.
ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലാണ് ഏറെയും നായ്ക്കൂട്ടങ്ങളുടെ വിളയാട്ടം. യാത്രക്കാർ വിശ്രമിക്കേണ്ട ഇടങ്ങളൊക്കെ നായ്ക്കൂട്ടം കയ്യേറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത് യാത്രക്കാർക്ക് ഏറെ പ്രയാസവും,ഭീഷണിയും ഉണ്ടാക്കുന്നു. സർക്കാർ ആശുപത്രികളിലും, പോലീസ് സ്റ്റേഷനുകളിലും ഇതുതന്നെയാണ് സ്ഥിതി.സ്ത്രീകളും, കുട്ടികളും,രോഗികളും, മുതിർന്ന പൗരന്മാരും പോലീസ് സ്റ്റേഷനിലും, ആശുപത്രികളിലും എത്തുമ്പോൾ വരവേൽക്കുന്നത് നായ്ക്കൂട്ടങ്ങളാണ്.ചില തന്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരത്തിൽ തെരുവ് നായ്ക്കളുടെ വിളയാട്ടമുണ്ട്. ഇവയൊക്കെ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ദേശീയവേദി ആവശ്യപ്പെടുന്നത്.
നാടുനീളെ നായ ശല്യത്തിൽ പൊതുജനങ്ങൾ പൊറുതിമുട്ടി നിൽക്കുമ്പോഴാണ് ഇത്തരത്തിൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നായ സ്നേഹം. പെറ്റ് പെരുകി കൊണ്ടിരിക്കുന്ന നായ്ക്കൂട്ടങ്ങൾ റോഡിൽ കിടന്നും, ഇരുചക്രവാഹനക്കാരുടെ മേൽ ചാടി വീണും, യാത്രക്കാർ നിയന്ത്രണം തെറ്റി വീണ് പരിക്കേൽക്കുകയും ചെയ്യുന്നത് ജില്ലയിൽ നിത്യ സംഭവമാണ്.ഇത് ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങൾ സദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരാംവണ്ണം ഉപയോഗപെടുത്തുന്നില്ലെന്ന പരാതിയുമുണ്ട്.
Post a Comment