JHL

JHL

രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിഹാർ സ്വദേശി അറസ്റ്റിൽ.

മംഗളൂരു(www.truenewsmalayalam.com) : രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ടാങ്കിൽ എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ. മംഗളൂരുവിൽ താമസിക്കുന്ന ചന്ദൻ എന്നയാളെയാണ് പാണ്ഡേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു ഹൊയ്‌ഗെ ബസാറിലെ മത്സ്യ സംസ്‌കരണ ശാലയിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളുടെ മകളെയാണു പീഡിപ്പിച്ചത്. മത്സ്യ സംസ്‌കരണ ശാലയിൽ ബിഹാർ സ്വദേശികളായ എൺപതോളം പേർ ജോലി ചെയ്യുന്നുണ്ട്. അറസ്റ്റിലായ ചന്ദനും ഇവരിൽ പെട്ടയാളാണ്. ജോലിക്കു പോകുമ്പോൾ ഇവരുടെ കുട്ടികളെ ഒരു മുറിയിലാക്കിയാണു പരിചരിക്കുന്നത്. 6 മാസം മുതൽ 7 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ഇവിടെയുണ്ട്.
കുട്ടിയുടെ രക്ഷിതാക്കൾ ഫാൻ വാങ്ങാനായി കടയിൽ പോയ സമയത്താണു 2 വയസ്സുകാരിയെ ചന്ദൻ പീഡിപ്പിച്ചത്. രക്ഷിതാക്കൾ തിരികെ എത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിൽ 2 മണിക്കൂറിനു ശേഷം മീൻ വളർത്തുന്ന ടാങ്കിൽ അബോധാവസ്ഥയിലാണു കുട്ടിയെ കണ്ടെത്തിയത്. ഉടൻ ജില്ലാ ഗവൺമെന്റ് വെൻലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കു ബോധം തിരിച്ചു കിട്ടിയതോടെയാണ് പീഡനം പുറത്തറിഞ്ഞത്. തുടർന്നു പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു പോക്‌സോ വകുപ്പും കുട്ടിയെ ടാങ്കിൽ എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചതിനു വധശ്രമവും അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.





No comments