"ആ നൂറ്റിമുപ്പത് കോടിയിൽ ഞാനില്ല" ; മോദിയുടെ പ്രസംഗത്തിലെ പരാമർശത്തിനെതിരെ തരംഗമായി സോഷ്യൽ മീഡിയ കാമ്പയിൻ
കാസറഗോഡ് (True News 5 August 2020): അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്തുള്ള രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ നടത്തിയ പരാമർശത്തിന് എതിരെ സമൂഹമാധ്യമങ്ങളിലെ കാമ്പയിൻ തരംഗമാകുന്നു.
രാമക്ഷേത്ര ശിലാസ്ഥാപനം 500 വർഷം നീണ്ട കാത്തിരിപ്പാണെന്നും രാജ്യത്തെ 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് സഫലമായതെന്നും മോദി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ 'ആ 130കോടി ജനങ്ങളിൽ ഞാനില്ല' എന്ന തലക്കെട്ടിൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധിപേർ അണിചേർന്നു.
രാജ്യം മുഴുവനും ഇന്ന് ശ്രീരാമനില്‍ മുഴുകിയിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിെൻറ ആധുനിക മാതൃകയായി മാറും. ഭക്തിയുടെയും ദേശവികാരത്തിെൻറയും മാതൃകയാകും. കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഒറ്റക്കെട്ടായ ദൃഢനിശ്ചയത്തിെൻറ കരുത്തിനെ പ്രതീകവത്കരിക്കും. ഭാവിതലമുറയെ പ്രചോദിതരാക്കും. ശ്രീരാമ ജയഘോഷം അയോധ്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തിരുന്നു.
വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം സ്റ്റോറികളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയുമുള്ള കാമ്പയിനിൽ രാഷ്ട്രീയ ഭേദമന്യേ നിരവധിപേർ കക്ഷിചേർന്നു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ, സംവിധായകൻ ആഷിഖ് അബു, നടൻ വിനയ് ഫോർട്ട് എന്നിവരടക്കമുള്ള സിനിമ മേഖലയിലുള്ളവർ തുടങ്ങിയവരും സമാന തലക്കെട്ട് പങ്കുവെച്ചു.
Post a Comment