കുമ്പളയിലെ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ സി പി എം പ്രവർത്തകർക്ക് ശിക്ഷയിൽ ഇളവ്
കുമ്പള(www.truenewsmalayalam.com) : ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ ഏഴുവര്‍ഷം തടവ് ശിക്ഷ ഹൈക്കോടതി നാലുവര്‍ഷമായി കുറച്ചു. കുമ്പള ഗോപാലകൃഷ്ണ ടാക്കീസിന് സമീപത്തെ ബാലന്‍, ശാന്തിപ്പള്ളത്തെ എസ്. കൊഗ്ഗു, കുണ്ടങ്കാരടുക്കയിലെ മുഹമ്മദ്കുഞ്ഞി, പുത്തിഗെയിലെ വി. ബാലകൃഷ്ണന്‍ എന്നിവര്‍ക്കുള്ള ശിക്ഷയിലാണ് ഹൈക്കോടതി ഇളവ് നൽകിയത്.ബി.ജെ.പി പ്രവര്‍ത്തകനായ വിനു കുമ്പളയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലുപേരെയും കാസര്‍കോട് കോടതിയാണ് ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നത്.
ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് ശിക്ഷ കുറച്ചുകൊണ്ടുള്ള വിധിയുണ്ടായത്.
20വര്‍ഷം മുമ്പ് കുമ്പളയിലെ കടവരാന്തയില്‍ വെച്ചാണ് വിനുവിനെ കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളില്‍ ഒരാളായ കൊഗ്ഗു നിലവില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.
വിനുവിനെ കൊന്ന കേസിൽ പ്രതിചേർക്കപ്പെട്ട ഇയാൾ ബി ജെ പി പിന്തുണയോടെ നേടിയ സ്റ്റാൻറിങ് കമ്മിറ്റി പദം കേരള രാഷ്ട്രീയത്തിലാകമാനം ചർച്ച ചെയ്യപ്പെടുകയും കുമ്പളയിലെ സി പി എം, ബി ജെ പി പാർട്ടികളിൽ അസ്വാരസ്യം ഉടലെടുക്കാൻ കാരണമാവുകയും ചെയ്തിരുന്നു.
Post a Comment