സ്കൂളുകളിലും കോളജുകളിലും മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ചെത്തുന്നത് അച്ചടക്കരാഹിത്യം; കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്.
അതേസമയം, ക്ലാസിൽ ഹിജാബ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കഴിഞ്ഞദിവസം എടുത്ത ഒത്തുതീർപ്പ് ഫോർമുല അംഗീകരിക്കാനാവില്ലെന്നും തലമറക്കുന്നത് തങ്ങളുടെ അവകാശമായതിനാൽ അത് അനുവദിക്കുന്നതുവരെ സമരം തുടരുമെന്നും ഉഡുപ്പി ഗവ. പി.യു വനിത കോളജിലെ ആറു വിദ്യാർഥിനികൾ വ്യക്തമാക്കി. കോളജിന് മുന്നിൽ പ്ലക്കാർഡുമായി വിദ്യാർഥിനികൾ പ്രതിഷേധ സമരം നടത്തി. ക്ലാസിൽ ഹിജാബ് ധരിക്കാമെന്നും അധ്യാപകർ എത്തി ക്ലാസ് ആരംഭിച്ചാൽ ഹിജാബ് മാറ്റണമെന്നുമാണ് സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കുന്താപുര സബ്ഡിവിഷൻ അസി. കമീഷണർ രാജു നൽകിയ പുതിയ നിർദേശം. എന്നാൽ, ക്ലാസിൽ പ്രവേശിപ്പിക്കാതെ തങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് വിദ്യാർഥിനികൾ പറഞ്ഞു. അധ്യാപകർ മുഴുവൻ വനിതകളാണെങ്കിൽ പ്രശ്നമില്ലെന്നും പുരുഷ അധ്യാപകർക്ക് മുന്നിലും തലമറക്കാതെ ക്ലാസിലിരിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ നിലപാട് തേടി കത്തുനൽകിയിട്ടുണ്ടെന്നും യൂനിഫോം നിർബന്ധമല്ലെന്ന് മറുപടി ലഭിച്ചാൽ വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ കയറാൻ അനുമതി നൽകുമെന്നും കോളജ് വികസന സമിതി അധ്യക്ഷനും ഉഡുപ്പിയിലെ ബി.ജെ.പി എം.എൽ.എയുമായ രഘുപതി ഭട്ട് പ്രതികരിച്ചു.
Post a Comment