പെട്രോൾ കടം നൽകാത്തതിനെ തുടർന്ന് പമ്പ് അടിച്ച് തകർത്ത സംഭവം; രണ്ടു പേർ പിടിയിൽ.
ഉളിയത്തടുക്കയിലെ എ.കെ സണ്‍സ് പെട്രോള്‍ പമ്പിന് നേരെയാണ് ഇരുചക്രവാഹനത്തിലെത്തിയ സംഘം അക്രമം നടത്തിയത്.
ഇസ്സത്ത് നഗർ സ്വദേശി ഹനീഫ പി.എ (24), ചെട്ടുംകുഴി സ്വദേശി മുഹമ്മദ് റാഫി (29) എന്നിവരെയാണ് വിദ്യാനഗര്‍ സി.ഐ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
പ്രതികൾ പമ്പിൽ ചെന്ന് 50 രൂപയ്ക്ക് പെട്രോള്‍ കടം ചോദിക്കുകയായിരുന്നു, പെട്രോൾ നൽകാത്തതിനെ തുടർന്ന് രണ്ട് ജീവനക്കാരെ മർദ്ദിക്കുകയും, പമ്പിലെ ഓയിൽ മുറിയും ഓഫിസ് മുറിയും തൊട്ടടുത്ത ജ്യൂസ് സെന്ററും അടിച്ചു തകർക്കുകയുമായിരുന്നു.
അക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ പിടികൂടിയത്. സംഘത്തിൽ എട്ടുപേർ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പെട്രോൾ പാമ്പുകൾ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് അടച്ചിട്ടു. പ്രതികൾക്കെതിരെ എത്രയും വേഗത്തിൽ നടപടികളെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ മഞ്ജുനാഥ കാമത് ആവശ്യപ്പെട്ടു.
Post a Comment