സുൽത്താൻ ജ്വല്ലറി വജ്രാഭരണത്തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ.
സുൽത്താൻ ജ്വലെറി അസിസ്റ്റന്റ് സെയിൽസ് മാനജറും ബണ്ട്വാൾ സ്വദേശിയുമായ മുഹമ്മദ് ഫാറൂഖ് ആണ് പിടിയിലായത്.
കർണാടകയിൽ നിന്നാണ് ഇയാളെ കാസർകോട് പൊലീസ് പിടികൂടിയതെന്നാണ് വിവരം.
ഫാറൂഖിനെ കാസർകോട് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. കേസിൽ ഇയാളുടെ സഹോദരൻ ഇമ്രാന്‍ ശാഫി (36) നേരത്തെ അറസ്റ്റിലായിരുന്നു. ഇമ്രാൻ ശാഫിയുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിൽ മംഗ്ളൂറിലെ വിവിധ ധനകാര്യ സ്ഥാപങ്ങളിൽ നിന്നായി ഒന്നരക്കോടിയുടെ ആഭരണങ്ങൾ കണ്ടെടുത്തിരുന്നു.
2.88 കോടി രൂപയുടെ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടെന്നാണ് ജ്വലെറി അധികൃതർ പരാതി നൽകിയിരിക്കുന്നത്. ഇരുവരും ചേർന്ന് വജ്രാഭരണങ്ങൾ മംഗ്‌ളൂറിലെ ഏതാനും ബാങ്കുകളില്‍ പണയം വെച്ച് 55 ലക്ഷത്തോളം രൂപ വായ്പ എടുത്തതായി ഇമ്രാൻ ശാഫി സമ്മതിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.കേസിൽ നിർണായക നീക്കമാണ് മുഹമ്മദ് ഫാറൂഖിനെ പിടികൂടിയതിലൂടെ അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. കൂടുതൽ ആഭരണങ്ങൾ ഇയാളിലൂടെ കണ്ടെത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്.
കാസര്‍കോട് ഡിവൈഎസ്പി, പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫാറൂഖിനെ പിടികൂടിയത്. കാസര്‍കോട് സിഐ അജിത്, എസ്‌ഐമാരായ ജനാര്‍ദനന്‍, നാരായണന്‍ നായര്‍, രഞ്ജിത്ത്, എഎസ്‌ഐമാരായ ലക്ഷ്മി നാരായണന്‍, വിജയന്‍, മോഹനന്‍, പൊലീസുകാരായ ശിവകുമാര്‍, രാജേഷ്, ഓസ്റ്റിന്‍ തമ്പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment