കെ.എസ്.ആർ.ടി.സി ജില്ല ആസ്ഥാനം മാറ്റാൻ നീക്കം; ബസ് സ്റ്റാൻഡിലെ കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക്.
ജീവനക്കാരുടെയും പൊതുജനങ്ങളുടെയും എതിർപ്പ് മറികടക്കാൻ അതീവ രഹസ്യമായാണ് നീക്കങ്ങൾ പുരോഗമിക്കുന്നത്.സംസ്ഥാനത്തെ ഒരിടത്തുമില്ലാത്ത പരിഷ്കാരമാണ് ജില്ലയിൽ നടത്തുന്നതെന്നാണ് ആക്ഷേപം. ജില്ല ആസ്ഥാനത്തെ ഡിപ്പോ കിലോമീറ്ററുകൾ ദൂരെയുള്ള ഗ്രാമത്തിലേക്ക് മാറ്റുന്ന പതിവ് എവിടെയുമില്ല. അന്തർ സംസ്ഥാന ടെർമിനൽ കൂടിയാണ് കാസർകോട് ഡിപ്പോ എന്നിരിക്കെയാണ് തലതിരിഞ്ഞ പരിഷ്കാരം.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരിലാണ് ബസ് സ്റ്റാൻഡ് കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നത്. ബസ് സർവിസിനുപുറമെ മറ്റ് ധനാഗമ മാർഗങ്ങൾ തേടാൻ കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, ജില്ല ആസ്ഥാനത്തെ കെട്ടിടവും ഓഫിസും പൂർണമായി ഒഴിവാക്കുന്നത് ഭാവിയിൽ ഡിപ്പോയെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. മംഗളൂരു, പുത്തൂർ, സുള്ള്യ തുടങ്ങി ഒട്ടേറെ അന്തർ സംസ്ഥാന ബസുകൾ സർവിസ് നടത്തുന്നത് കാസർകോട് ഡിപ്പോ കേന്ദ്രീകരിച്ചാണ്. കർണാടക-കേരള ട്രാൻസ്പോർട്ട് ബസുകൾ മണിക്കൂറുകൾ ഇടവിട്ടാണ് അന്തർ സംസ്ഥാന സർവിസ് നടത്തുന്നത്.
92 ബസുകളാണ് കാസർകോട് ഡിപ്പോയിൽനിന്ന് സർവിസ് നടത്തുന്നത്. 475 ജീവനക്കാരാണ് ഡിപ്പോക്ക് കീഴിലുള്ളത്. ഇത്രയും ജീവനക്കാരുടെ സർവിസ് സംബന്ധമായ എല്ലാ കാര്യങ്ങൾക്കും കാഞ്ഞങ്ങാടിനെയാവും ആശ്രയിക്കേണ്ടിവരുക. കലക്ടറേറ്റിൽ മാസത്തിൽ നടക്കുന്ന യോഗത്തിലും കെ.എസ്.ആർ.ടി.സി അധികൃതർക്ക് പങ്കെടുക്കേണ്ടതുണ്ട്. ഓഫിസ് മാറ്റത്തോടെ ഇതെല്ലാം ഏറെ പ്രയാസമുണ്ടാക്കും. വാണിജ്യ ആവശ്യങ്ങൾ മുൻനിർത്തി നിർമിച്ച കെട്ടിടങ്ങളിലെ മിക്ക മുറികളും നിലവിൽതന്നെ ഒഴിഞ്ഞുകിടക്കുകയാണ്. ഉയർന്ന വാടക കാരണമാണ് ആവശ്യക്കാർ വരാത്തതെന്നാണ് പരാതി.
Post a Comment