സാക്ഷരതയിലും സ്ത്രീശാക്തീകരണത്തിലും കേരളം ഏറെ മുന്നിൽ: രാഷ്ട്രപതി.
കാസർകോട്(www.truenewsmalayalam.com) : സ്‌കൂളുകളും കോളജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പെരിയ തേജസ്വിനി ഹിൽസിൽ കേരള കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ ബിരുദദാനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ വിദ്യാഭ്യാസത്തിലും കേരളത്തെ പ്രശംസിച്ച രാഷ്ട്രപതി, മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയും പ്രഭാഷണത്തിൽ പരാമർശിച്ചു.
ഇന്ത്യയില്‍, കേരളം മറ്റു സംസ്ഥാനങ്ങള അപേക്ഷിച്ച് സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിലാണ്. പഠനമേഖലയില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള യുനെസ്കോയുടെ ആഗോള പഠന നഗര ശൃംഖലയിൽ (ഗ്ലോബൽ ലേണിങ് സിറ്റി) കേരളത്തില്‍നിന്ന് തൃശൂരും നിലമ്പൂരും ഉള്‍പ്പെട്ടിട്ടുണ്ട്. കേരളീയരുടെ സാക്ഷരത വര്‍ധിപ്പിക്കാന്‍ പി.എന്‍. പണിക്കര്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്.
മഹാജ്ഞാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശ്രീനാരായണഗുരു എന്നും വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക’ എന്ന അദ്ദേഹത്തിന്റെ വരികള്‍ എന്നും പ്രചോദനമാണ്. നളന്ദയും തക്ഷശിലയും ഉള്‍പ്പെടെ വിദ്യാഭ്യാസത്തിന്റെ കേദാരമായ നാടാണ് ഭാരതം. ആര്യഭട്ടനും ഭാസ്‌കരാചാര്യനും പാണിനിയും എന്നും ഊര്‍ജ്ജമാണ്. ഗാന്ധിജി തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രചോദിപ്പിച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വിജ്ഞാന നൂറ്റാണ്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. അറിവ് ആഗോള സമൂഹത്തില്‍ ഒരു രാജ്യത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കും. ബിരുദം നേടിയവരില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് പെണ്‍കുട്ടികള്‍. 64 ശതമാനവും പെണ്‍കുട്ടികളാണ യൂണിവേഴ്‌സിറ്റിയിലുള്ളത്. ബിരുദദാരികളില്‍ കൂടുതലും പെണ്‍കുട്ടികളായതില്‍ സന്തോഷിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
Post a Comment