മൊഗ്രാൽ പുഴയരികിൽ 22 തോണികൾ കെട്ടിയിട്ട നിലയിൽ; ദുരൂഹത ആരോപിച്ചു നാട്ടുകാർ.
മൊഗ്രാൽപുത്തൂർ(www.truenewsmalayalam.com) : മൊഗ്രാൽ പുഴയരികിൽ 22 തോണികൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ചു നാട്ടുകാർ. രണ്ടാഴ്ച മുൻപാണ് തോണികൾ ഇവിടെ കണ്ടു തുടങ്ങിയത്. പുതുതായി മണൽ എടുക്കാൻ അനുമതി നൽകിയിട്ടുണ്ടോയെന്നാണ് നാട്ടുകാരുടെ സംശയം. തോണികൾക്ക് നമ്പർ ഉണ്ട്. ഇവ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പൂഴി കടവ് പരിധിയിൽ അല്ലെന്നും കുമ്പള പഞ്ചായത്ത് പരിധിയിൽ ആണെന്നുമാണ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഫൈസൽ പറയുന്നത്. എന്നാൽ കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഇത് നിഷേധിക്കുന്നു.
ഷിറിയ പുഴയിലെ ആരിക്കാടിയാണ് കുമ്പള പഞ്ചായത്ത് കടവ് എന്നാണു വിശദീകരണം. 22 തോണിയിൽ പുതുതായി മണൽ വാരാൻ അനുമതി തേടി മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. രാഷ്ട്രീയകക്ഷികൾ, പുഴ സംരക്ഷണ സമിതി ഉൾപ്പെടെയുള്ളവരുടെ എതിർപ്പ് കാരണം പഞ്ചായത്ത് പരിഗണിക്കുന്നത് മാറ്റി വച്ചിരുന്നു. അനുമതി കിട്ടുമെന്ന പ്രതീക്ഷയിൽ തോണികൾ ഇവിടെ കൊണ്ടു വച്ചതായിരിക്കാം എന്നാണ് നാട്ടുകാർ പറയുന്നത്. അനിയന്ത്രിതമായി മണലെടുപ്പ് തുടർന്നാൽ ഉപ്പുവെള്ളം കയറുമെന്നും ചേരങ്കൈ കടപ്പുറം, കല്ലങ്കൈ, പെർവാഡ് പ്രദേശങ്ങളിൽ രൂക്ഷമായ കടലേറ്റത്തിന് ഇടയാകുമെന്നുമാണ് മൊഗ്രാൽ പുത്തൂർ പടിഞ്ഞാർ നിവാസികളുടെ പരാതി.
Post a Comment