ഷാൻ വധം: കൊലയാളികളടക്കം അഞ്ച് ആർ.എസ്.എസുകാർ പിടിയിൽ.
കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെയും ഇന്ന് രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശി അതുല്‍ പിടിയിലായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇയാളെ കൂടാതെ ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ദ് എന്നിവരാണ് പിടിയിലായതെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് അർധരാത്രിയോടെ മരിക്കുകയായിരുന്നു. പിന്നാലെ പിറ്റേന്ന് പുലർച്ചെ ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു.
ഷാനെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ അറസ്റ്റിലായ രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ഇന്നലെ ആർ.എസ്.എസ് ജില്ല കാര്യാലയത്തിൽ തെളിവെടുപ്പ് നടത്തിയിരുന്നു. കൊല ആസൂത്രണം ചെയ്തതടക്കം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇവർ റിമാൻഡിലായിരുന്നു.ആലപ്പുഴ തത്തപ്പള്ളിയിലെ ആർ.എസ്.എസ് ജില്ല കാര്യാലയത്തിൽനിന്നാണ് പ്രതികൾ പിടിയിലായത്. കൊലപാതക ഗൂഢാലോചന കാര്യാലയത്തിലാണോ നടന്നതെന്ന് വ്യക്തമല്ല. ഇവർ ഒളിച്ചുകഴിഞ്ഞുവെന്ന് കണ്ടെത്തിയ കാര്യാലയത്തിലെ മുറികളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. മറ്റ് മുറികളും പൊലീസ് പരിശോധിച്ചു. കർശന പൊലീസ് സുരക്ഷയിലാണ് പ്രതികളെ അവിടെ എത്തിച്ചത്.
കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ സേവാഭാരതി ആംബുലൻസ് ഡ്രൈവർ ചേർത്തല നഗരസഭ 27ാം വാർഡിൽ നികർത്തിൽ വീട്ടിൽ അഖിലിനെ (30) കോടതിയിൽ ഹാജരാക്കി. ഷാനെ കൊലപ്പെടുത്തിയ സംഘം വന്ന കാർ കണിച്ചുകുളങ്ങരയിൽ ഉപേക്ഷിച്ചശേഷം അഖിൽ ഓടിച്ച സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുകയായിരുന്നു. ആംബുലൻസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രണ്ടു കൊലപാതകങ്ങളിലെയും പ്രതികൾ എല്ലാവരെയും തിരിച്ചറിഞ്ഞതായും സംസ്ഥാനം വിട്ട പ്രതികളെ പിടികൂടാൻ ശ്രമം നടക്കുന്നുണ്ടെന്നും എഡി.ജി.പി വിജയ് സാഖറെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെ സംസ്ഥാനത്തിന് പുറത്തേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനതല നേതാക്കൾക്കും ഗൂഢാലോചനയിൽ പങ്കുണ്ടായേക്കാം. അത് പരിശോധിക്കുന്നുവെന്നും എ.ഡി.ജി.പി അറിയിച്ചു.
Post a Comment