വിവാഹപ്രായ ഏകീകരണ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു; ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം.
ന്യൂഡൽഹി(www.truenewsmalayalam.com) : ലോക്‌സഭയിൽ അവതരിപ്പിച്ച വിവാഹപ്രായ ഏകീകരണ ബിൽ പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. ഇന്ത്യ മുഴുവൻ ഒരു വിവാഹ നിയമമെന്ന് ബില്‍ അവതരിപ്പിച്ച സ്മൃതി ഇറാനി പറഞ്ഞു. എല്ലാ വ്യക്തിനിയമങ്ങൾക്കും മേലേയാകും വിവാഹനിയമം എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് ലഭിച്ച ശേഷം ലോക്സഭ ബിൽ പിന്നീട് പരിഗണിക്കും.വിവാഹനിയമ ബില്ലിന്‍റെ കരട് ഒരു മണിക്കൂർ മുമ്പാണ് എം.പിമാർക്ക് നൽകിയത്. ബിൽ ഭരണ ഘടന വിരുദ്ധമാണെന്ന് ലോക്സഭയില്‍ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ലോക്സഭയില്‍ ബില്ല് കീറിയെറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്. ബഹളത്തിനൊടുവിൽ ലോക്സഭ നാളേക്ക് പിരിഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. സ്ത്രീകളുടെ വിവാഹ പ്രായപരിധി പതിനെട്ടിൽ നിന്നും 21 ആക്കി വർധിപ്പിക്കുന്നതാണ് ബില്ലിലെ പ്രധാന നിർദേശം. കോണ്‍ഗ്രസ്, സമാജ് വാദി പാർട്ടി, സി.പി.ഐ, സി.പി.എം എന്നിവർ ബില്ലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.
Post a Comment