JHL

JHL

കാസർഗോഡ് വികസനപാക്കേജ്; വിദ്യാലയങ്ങള്‍ക്ക് 13.90 കോടി രൂപ അനുവദിച്ചു

കാസർഗോഡ്(www.truenewsmalayalam.com) : കാസർഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി.  ജിഎല്‍പിഎസ് കുളൂര്‍, ജിഎച്ച്‌യുപിഎസ് കുറിച്ചിപളള, ജിബിഎല്‍പിഎസ് ബംബ്രാണ, ജിബിഎല്‍പിഎസ് ആരിക്കാടി, ജിഎല്‍പിഎസ് കണ്വതീര്‍ത്ഥ, ജിവിഎച്ച്എസ്എസ് കയ്യൂര്‍, സിഎച്ച്എംകെഎസ് ജിവിഎച്ച്എസ് കോട്ടപ്പുറം, ജിഎച്ച്എസ് ചായോത്ത്, ജിഎച്ച്എസ്എസ് മാലോത്ത് കസബ, ജിഎല്‍പിഎസ് ചെര്‍ണത്തല, ജിയുപിഎസ് കാനത്തൂര്‍, എന്നീ 11 സ്‌കൂളുകള്‍ക്കാണ് കെട്ടിട നിര്‍മ്മാണത്തിനായി ഭരണാനുമതി ലഭിച്ചത്.


മീഞ്ച പഞ്ചായത്തിലെ ജിഎല്‍പിഎസ് കുളൂരില്‍  കിച്ചണ്‍ ആന്റ് ഡൈനിംഗ് ഷെഡ് നിര്‍മ്മാണത്തിനായി 41 ലക്ഷം രൂപയും മംഗല്‍പ്പാടി പഞ്ചായത്തിലെ ജിഎച്ച്‌യുപിഎസ് കുറിച്ചിപളളയില്‍ കിച്ചണ്‍ ആന്റ് ഡൈനിംഗ് ഷെഡ് നിര്‍മ്മാണത്തിനായി 34.7  ലക്ഷം രൂപയും വകയിരുത്തി. എല്‍എസ്ജിഡി വിഭാഗം എക്‌സി. എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള മേല്‍ പദ്ധതികളില്‍ കിച്ചണ്‍, ഡൈനിംഗ് ഹാള്‍, കുടിവെളള സൗകര്യത്തിനായുളള ബോര്‍വെല്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുമ്പള പഞ്ചായത്തിലെ ജിബിഎല്‍പിഎസ് ബംബ്രാണയില്‍ 6 ക്ലാസ് റൂമുകളും, 4 ടോയ്‌ലറ്റ് ബ്ലോക്കും അടങ്ങിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി 1.25 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. എല്‍എസ്ജിഡി വിഭാഗം എക്‌സി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള  മേല്‍ പദ്ധതിയില്‍ 6.1 മീ.നീളവും 6.1 മീ.വീതിയും ഉളള 4 വീതം ക്ലാസ് റൂമുകളോട് കൂടിയ കെട്ടിടമാണ് ഉള്‍പ്പെടുത്തിയത്.

90 ലക്ഷം  രൂപ  അടങ്കലില്‍ കുമ്പള പഞ്ചായത്തിലെ ജിബിഎല്‍പിഎസ് ആരിക്കാടിയില്‍ 4 ക്ലാസ് റൂമുകളോടു കൂടിയ കെട്ടിട നിര്‍മ്മാണത്തിനും മെയിന്‍ ഗേറ്റ്   നിര്‍മ്മാണത്തിനും  ഭരണാനുമതി ലഭിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ മേല്‍ പദ്ധതി ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും. കയ്യൂര്‍ പഞ്ചായത്തിലെ ജിവിഎച്ച്എസ്എസ് കയ്യൂരില്‍ 4 ക്ലാസ്മുറികളോട് കൂടിയ കെട്ടിട നിര്‍മ്മാണത്തിന് 82.3 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ജിവിഎച്ച്എസ് കോട്ടപ്പുറത്തിന് 6 ക്ലാസ് മുറികളോടും ടോയ്‌ലറ്റ് ബ്ലോക്കോടും കൂടിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് 1.75 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. എല്‍എസ്ജിഡി വിഭാഗം എക്‌സി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള മേല്‍ പദ്ധതിയില്‍ 9.2 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വീതിയുമുളള 3 വീതം  ക്ലാസ് മുറികള്‍ ഇരുനിലകളിലുമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ജിഎച്ച്എസ് ചായോത്തിന് പുതിയ കെട്ടിട നിര്‍മ്മാണത്തിന് 3.62 കോടി രൂപയ്ക്കും മടിക്കൈ പഞ്ചായത്തിലെ ജിഎല്‍പിഎസ് ചെര്‍ണത്തലയില്‍ 4 ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിന് 80 ലക്ഷം രൂപയ്ക്കും ഭരണാനുമതി ലഭിച്ചു.  മുളിയാര്‍ പഞ്ചായത്തിലെ ജിയുപിഎസ് കാനത്തൂരിന് 6.05 മീറ്റര്‍ നീളവും 6.06  വീതിയും ഉളള 6 ക്ലാസ് മുറികളോട് കൂടിയ ബഹുനിലകെട്ടിട നിര്‍മ്മാണത്തിന് 1.23 കോടി രൂപയും വകയിരുത്തി. ബളാല്‍ പഞ്ചായത്തിലെ ജിഎച്ച്എസ്എസ് മാലോത്ത് കസബയ്ക്ക് 6.1 മീറ്റര്‍ നീളവും വീതിയും ഉളള 8 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടത്തിന് 1.7 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള ഒന്നര വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കും. മഞ്ചേശ്വരം പഞ്ചായത്തിലെ ജിഎല്‍പിഎസ് കണ്വതീര്‍ത്ഥയ്ക്ക് 4 ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിന് 1.07 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ മേല്‍ പദ്ധതി ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും.

മേല്‍ സ്‌കൂളുകളില്‍ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ നിലവില്‍ ഉളളതിനാലാണ് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിനായുളള അനുമതി  നല്‍കിയതെന്ന് ജില്ലാ കളക്ടര്‍  ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.

പ്രവൃത്തി ഉടന്‍ ടെണ്ടര്‍ ചെയത് ആരംഭിക്കുമെന്ന്് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ അറിയിച്ചു.

ജില്ലയിലെ 20,000 അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനമൊരുക്കി കൈറ്റ്

 'ലിറ്റില്‍ കൈറ്റ്‌സ് ' യൂണിറ്റുകള്‍ വഴി പരിശീലനം ഇന്ന് (മെയ് ഏഴ് ) ആരംഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ക്ക് ഇന്ന് (മെയ് 7)  ജില്ലയില്‍ തുടക്കം. സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി രാവിലെ 11ന് നിര്‍വ്വഹിക്കുന്നതോടൊപ്പം ജില്ലയിലെ ആദ്യ ക്ലാസ് ജി. എച്ച്. എസ്. എസ് കക്കാട്ട് നടക്കും. ഇവിടുത്തെ കുട്ടികളും അമ്മമാരും ഓണ്‍ലൈനായി ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കും. ജില്ലയിലെ ഹൈസ്‌കൂളുകളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബുകള്‍ വഴിയാണ് 20000 രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റില്‍കൈറ്റ്‌സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷിതാക്കള്‍ക്കാണ് ഒന്നാം ഘട്ടമായി മുപ്പതുപേര്‍ വീതമുള്ള ബാച്ചുകളിലായി മെയ് 7 മുതല്‍ 20 വരെ സൈബര്‍ സുരക്ഷയില്‍ പരിശീലനം നല്‍കുന്നത്.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ചു സെഷനുകള്‍ ആണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെഷന്‍. മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിന്‍ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനില്‍ 'രക്ഷിതാവും കുട്ടിയും മൊബൈല്‍ ഫോണ്‍ ഉപയോഗവും' എന്ന ഭാഗവും ചര്‍ച്ച ചെയ്യുന്നുണ്ട്. വ്യാജവാര്‍ത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാര്‍ത്തകളെ തടയാന്‍കൂടി സഹായിക്കുന്ന 'വാര്‍ത്തകളുടെ കാണാലോകം' (ഫേക്ക് ന്യൂസ് തിരിച്ചറിയല്‍, ഫാക്ട് ചെക്കിംഗ്) ആണ് മൂന്നാം സെഷന്‍. ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്ന നാലാം സെഷനില്‍ സൈബര്‍ ആക്രമണങ്ങളും ഓണ്‍ലൈന്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇന്റര്‍നെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം എന്ന അഞ്ചാം സെഷനോടെയാണ് ക്ലാസുകള്‍ തീരുന്നത്.

പരിശീലനത്തിന് ഓരോ സ്‌കൂളിലേയും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്മാരായ അധ്യാപകരും നേതൃത്വം നല്‍കും. പരിശീലന പരിപാടിക്കായി 230 അധ്യാപകരും 460 കുട്ടികളും ഉള്‍പ്പെടുന്ന പരിശീലകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയതായി കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പരിശീലനത്തില്‍ പങ്കാളികളാകുന്നതിന് ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുമായി ബന്ധപ്പെടണം.

ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എല്ലാ മേഖലയിലും വ്യാപിക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമൊപ്പം രക്ഷിതാക്കള്‍ക്കും സൈബര്‍ സുരക്ഷയുടെ പ്രാധാന്യതയെക്കുറിച്ചും സുരക്ഷിത ഉപയോഗത്തെക്കുറിച്ചും ബോധവത്ക്കരണം നടത്താനാണ് പരിശീലനം. ഉദ്ഘാടന സമ്മേളനത്തില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ് തുടങ്ങിയവര്‍ പങ്കെടുക്കും.

No comments