കടലമ്മ കനിയുന്നില്ല: മീൻ ചാകരയൊക്കെ ഓർമ്മയായി, സങ്കടത്തോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.
രൂക്ഷമായ കടൽക്ഷോഭവും, കാലവർഷവും,ട്രോളിങ് നിരോധനവുമൊക്കെ വഴിമാറിയെങ്കിലും കടലിലെ മത്സ്യലഭ്യതയുടെ കുറവ് തൊഴിലാളികളെ തീരാ സങ്കടത്തിലാക്കുന്നു. മത്സ്യ കൊയ്ത്ത് നടത്തിയ കാലമൊക്കെ കഴിഞ്ഞു പോയെന്നും, ഓർമ്മയായെന്നും മത്സ്യത്തൊഴിലാളികൾ വിലപിക്കുന്നു.
കുമ്പളയിലെ തീരദേശ മേഖലയിലെ ആരിക്കാടി കടവത്ത്, കോയിപ്പാടി കടപ്പുറം,പെർവാഡ്, മൊഗ്രാൽ പ്രദേശങ്ങളിലായി തോണികളിൽ കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നവരും, ചവിട്ടുവല വലിച്ചു മത്സ്യം പിടിക്കുന്നവരുമായ മുന്നൂറോളം വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ദുരിതത്തിലാ യിരിക്കുന്നത്.മത്സ്യ ചാകര ലഭ്യമാകേണ്ട സമയവും, സാഹചര്യവും ഒത്തുവന്നിട്ടും കടലിൽ മീനിന്റെ ലഭ്യതയില്ലെന്ന് തൊഴിലാളികൾ പറയുന്നു. ലഭിക്കുന്നതാകട്ടെ വിലയില്ലാത്ത ചെറിയ മീനുകളും. മൻസൂർ കാല നിരോധനം കൊണ്ട് മത്സ്യസമ്പത്ത് കൂടിയിട്ടില്ലെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്.
തീരക്കടലിൽ അർധ വലയം സൃഷ്ടിച്ചാണ് മൊഗ്രാലിലെയും പെർവാ ഡിലെയും, കൊപ്പളത്തിലെയും ചവിട്ടുവല മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന രീതി. മൊഗ്രാലിലെ ഒരു കാലത്തെ ഉപജീവന മാർഗവും,സാമ്പത്തിക സ്രോതസുമായിരുന്നു ചവിട്ടു വല. ആറോളം ഗ്രൂപ്പുകളിലായി ആയിരത്തോളം പേർ ജോലി ചെയ്തിരുന്നു. കാലക്രമേണ ഇത് ഓർമ്മയായി മാറി. ഇപ്പോൾ ചുരുക്കം ചിലർ മാത്രമാണ് ഈ മേഖലയിൽ ഉള്ളത്. അതേസമയം കടലിൽ വ ള്ളമിറക്കി മത്സ്യബന്ധനം നടത്തുന്നവരാണ് ആരിക്കാടി കടവത്തെ യും, കോയിപ്പാടി കടപ്പുറത്തെയും മത്സ്യത്തൊഴിലാളികൾ.
അശാസ്ത്രീയമായ മത്സ്യബന്ധനം, അമിതചൂഷണം, മീൻ കുഞ്ഞുങ്ങളെവരെ കോരിയെടുക്കൽ, നിരോധിത വലകളുടെ ഉപയോഗം തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് മത്സ്യസമ്പത്ത് കുറഞ്ഞ് വരാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ അടിവരയിട്ടു പറയുന്നു.
Post a Comment