ആശ്വാസം ; മലയിടുക്കിൽ കുടുങ്ങിയ യുവാവ് ജീവിതത്തിലേക്ക്
പാലക്കാട്: മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ആ ആശ്വാസവാർത്തയെത്തി. മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ശ്രമകരമായ ദൗത്യത്തിനു ശേഷം ദൗത്യസംഘം ചെറാട് കുമ്പാച്ചിമലയുടെ മുകൾത്തട്ടിൽ എത്തിച്ചു. ഇനി ഇവിടെനിന്ന് ബാബുവുമായി ദൗത്യസംഘം മലയിറങ്ങും. ബാബുവിനെ ബേസ് കാമ്പിലെത്തിച്ച ശേഷം ഉടൻ ആശുപത്രിയിലേക്ക് മാറ്റും.
200 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് രണ്ടംഗസംഘമാണ് ഇറങ്ങിയത്. 45 മണിക്കൂർ നേരമാണ് മലയിടുക്കിൽ ബാബു കുടുങ്ങിക്കിടന്നത്.
ചെറാട് ഭാഗത്തുനിന്ന് നോക്കിയാൽ ബാബു കുടുങ്ങികിടക്കുന്ന കൂമ്പാച്ചി മലയുടെ എലിച്ചിരം ഭാഗം കാണാം. ആയിരമടിയോളം ഉയരത്തിൽ ചെങ്കുത്തായികിടക്കുന്ന എലിച്ചിരം ചെരുവിൽ ഒരു വിടവിലാണ് ബാബു കുടുങ്ങിക്കിടന്നിരുന്നത്. ഇവിടെനിന്ന് മുകളിലേക്ക് കയറാനോ താഴേക്ക് ഇറങ്ങാനോ കഴിയില്ല. മല തള്ളിനിൽക്കുന്ന ഭാഗമായതിനാൽ രക്ഷസംഘങ്ങൾക്ക് നെറുകെയിൽ എത്തിയാൽ ബാബു ഇരിക്കുന്ന സ്ഥലം എവിടെയെന്ന് പോലും കാണാൻ കഴിയില്ല. മലയുടെ ചെരുവിൽനിന്നാൽ ബാബു ഇരിക്കുന്ന സ്ഥലം കാണാം. എന്നാൽ അങ്ങോട്ട് ഇറങ്ങാനും കഴിയില്ല. രക്ഷസംഘങ്ങൾ കയർ കെട്ടി ഇതിന് ശ്രമിച്ചെങ്കിലും അപകടമായതിനാൽ ഉപേക്ഷിച്ചു.റഷീദയുടെ മൂത്ത മകനാണ് 24കാരനായ ബാബു. പത്രവിതരണക്കാരനായ ഇദ്ദേഹം മലമ്പുഴയിൽ ഒരു ഹോട്ടലിലും ജോലി ചെയ്യുന്നുണ്ട്. ട്രക്കിങ്ങിനാണ് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച കൂമ്പാച്ചി മല കയറിയത്.
Post a Comment