കന്നുകാലി മോഷണം: തടവുചാടിയ പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ ബദിയടുക്കയിൽ പിടിയില്‍
ബദിയടുക്ക (True News, Aug 4,2020): മോഷ്ടിച്ച പശുവിനെ വാനിൽ കയറ്റുന്നതിനിടെ രണ്ടുപേരെ നാട്ടുകാർ തടഞ്ഞു നിർത്തി പോലീസിലേൽപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ബദിയടുക്ക ചെമ്പല്‍ത്തിമാറിലാണ് സംഭവം.
മോഷണക്കേസിൽ പിടികൂടപ്പെട്ട് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിനിടെ തടവുചാടിയ പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ മോഷ്ടിച്ച പശുവിനെ പിക്കപ്പ് വാനില്‍കടത്തുന്നതിനിടെ പിടിയിലായത്. തെക്കില്‍ മാങ്ങാട് ഹൗസിലെ റംസാന്‍ സൈനുദ്ദീന്‍ (20), പൊവ്വലിലെ മുനീര്‍ എന്ന മുനിയാണ്ടി (30) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തു.
പശുവിനെ പിക്കപ്പ് വാനില്‍ കടത്തുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ച പശുവാണെന്ന് തെളിഞ്ഞത്. പൊയിനാച്ചി പൊന്നാട്ടടുക്കയിലെ രാധാകൃഷ്ണയുടേതാണ് പശുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഉടമ സ്റ്റേഷനിലെത്തി പശുവിനെ തിരിച്ചറിഞ്ഞു. തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ ഇന്ന് പുലര്‍ച്ചെയാണ് മോഷ്ടിച്ചത്. മൂന്ന് മാസം മുമ്പ് ഇവിടെ നിന്ന് കാളക്കുട്ടിയും മോഷണം പോയിരുന്നു.
എടക്കാട്ടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നതിനിടെ തടവുചാടിയ റംസാനെ നേരത്തെ പിടികൂടിയിരുന്നു. തുടര്‍ന്ന് അഞ്ചരക്കണ്ടിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെ നിന്നും തടവ് ചാടുകയായിരുന്നു. ഓഗസ്റ്റ് 24നാണ് ഇവിടെ നിന്നും റംസാന്‍ തടവ് ചാടിയത്. കണ്ടെത്താനായി പൊലീസ് ഊര്‍ജിതമായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് മോഷ്ടിച്ച പശുവിനെ കടത്തുന്നതിനിടെ പിടിയിലായത്. വാഹന മോഷണ കേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയാണ് റംസാന്‍. ബദിയടുക്ക ചെമ്പല്‍ത്തിമാറിലെ ഒരു ബീഫ് സ്റ്റാള്‍ ഉടമക്ക് കൈമാറാനാണ് പശുവിനെ എത്തിച്ചതെന്ന് പൊലീസ് കരുതുന്നു. ഈ ബീഫ് സ്റ്റാള്‍ ഉടമ ഏതാനും ദിവസം മുമ്പ് മദ്യവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു.
Post a Comment