JHL

JHL

തുളുനാടിന്റെ കലാ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണമേകാന്‍ സാംസ്‌കാരിക കേന്ദ്രം യാഥാര്‍ത്ഥ്യമായി. "തുളുഭവന്‍" മന്ത്രി എ കെ ബാലന്‍ നാടിന് സമര്‍പ്പിച്ചു

മഞ്ചേശ്വരം (True News 19.09.2020): കാസര്‍കോട് ജില്ലയിലെ ഭാഷാന്യൂനപക്ഷമായ തുളുജനവിഭാഗത്തിന്റെ കലാ-സാംസ്‌കാരിക സ്വപ്നങ്ങള്‍ക്ക് നിറവര്‍ണം നല്‍കാന്‍ മഞ്ചേശ്വരത്ത് സാംസ്‌കാരിക കേന്ദ്രം തയ്യാറായി. തുളുഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മഞ്ചേശ്വരം ദുര്‍ഗിപ്പള്ളയില്‍ സ്ഥാപിച്ച തുളുഭവന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. തുളു മാസിക തെമ്പരെ റവന്യു മന്ത്രി കേരള തുളു അക്കാദമി ചെയര്‍മാൻ ഉമേഷ് സാലിയന് നല്‍കി പ്രകാശനം ചെയ്തു. തുളു പണ്ഡിതനും അക്കാദമി ആദ്യചെയര്‍മാനുമായ അന്തരിച്ച ഡോ. വെങ്കടരാജ പുണിഞ്ചിത്തായയുടെ പേരിലുള്ള ലൈബ്രറി എംസി കമറുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് ഹാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. തുളു ലിപി പഠനത്തിനുള്ള ഓണ്‍ലൈന്‍ കോഴ്‌സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് നിര്‍വഹിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിര്‍മിച്ച തുളു ടെലിഫിലിം ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി കെ ആര്‍ ജയാനന്ദ പുറത്തിറക്കി. 

ഹൊസങ്കടിക്ക് സമീപം കടമ്പാര്‍ വില്ലേജിലെ ദുര്‍ഗിപ്പള്ളത്ത് റവന്യു വകുപ്പ് വിട്ടുനല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് തുളുഭവന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള സാംസ്‌കാരിക കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി 2019 ഫെബ്രുവരി 27ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ്-19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് തിയ്യതി മാറ്റിവെക്കുകയായിരുന്നു. നിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണ് തുളുഭവന്റെ ആദ്യഘട്ടം പൂര്‍ത്തിയായത്. 25 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. ലൈബ്രറിയും ചര്‍ച്ചകള്‍ക്കും മറ്റുമായി ഒരു എക്സിക്യുട്ടീവ് റൂമും അക്കാദമി ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്കുള്ള മുറികളും സ്റ്റാഫ് റൂമുകളും ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാനിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

                                   

രണ്ടാം ഘട്ടത്തില്‍ തുളുഭവനോടനുബന്ധിച്ച് ഒരു ഗവേഷണ കേന്ദ്രമാണ് നിര്‍മിക്കാനുദ്ദേശിക്കുന്നുണ്ട്. ഇതില്‍ തുളുസംസ്‌കാരവുമായി ബന്ധപ്പെട്ട മ്യൂസിയവും സജ്ജീകരിക്കും. ഈ പദ്ധതിക്കായി അന്തരിച്ച മുന്‍ എംഎല്‍എ പി ബി അബ്ദുര്‍റസാഖ് എംഎല്‍എ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. മൂന്നാം ഘട്ടത്തില്‍ കലാ-സാംസ്‌കാരിക പരിപാടികള്‍ക്കായി തുളു കള്‍ച്ചറല്‍ തിയേറ്റര്‍ സ്ഥാപിക്കും. ഇതിനായി കാസര്‍കോട് വികസനപാക്കേജില്‍ ഒരു കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.മഞ്ചേശ്വരത്ത് 2007ല്‍ സെപ്തംബര്‍ മൂന്നിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്തനാണ് കേരള തുളു അക്കാദമി ഉദ്ഘാടനം ചെയ്തത്. മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പുവായിരുന്നു തുളുഭവന് വേണ്ടി ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കുന്നതിന് മുന്‍കൈയെടുത്തത്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ നിര്‍മിതി കേന്ദ്രം എഞ്ചിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷാദ് വോര്‍ക്കാടി, പഞ്ചായത്ത് അംഗം ഷൈല ബാലകൃഷ്ണ,  കേരള തുളു അക്കാദമി സെക്രട്ടറി ബി പ്രദീപ് കുമാര്‍,  താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി കമലാക്ഷ,  പാര്‍ത്ഥിസുബ്ബ യക്ഷഗാന അക്കാദമി അധ്യക്ഷന്‍ ശങ്കര്‍ റായ്, ജനപ്രതിനിധികള്‍,  രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മണികണ്ഠ റായ്, ഡിഎംകെ മുഹമ്മദ്, ബിവി രാജന്‍, ടി എ മൂസ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


No comments