യു പി ഹഥ് രസ് കൂട്ടബലാത്സംഗം : കുടുംബക്കാരെ പോലും മൃതദേഹം കാണിക്കാതെ പോലീസ് ബലമായി സംസ്കരിച്ചു
ലഖ്നോ(True News 30-09-2020): യു.പിയിലെ ഹഥ് രസിൽ മേൽജാതിക്കാർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്കു പോലും കാണിക്കാതെ പൊലീസ് കത്തിച്ചു. കുടുംബത്തിന്‍റെ പ്രതിഷേധം വകവെക്കാതെയാണ് പുലർച്ചെ മൂന്നോടെ സംസ്കാരം നടത്തിയത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പരിഗണിക്കാതെ പൊലീസ് ബലമായി സംസ്കരിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം പൊലീസിന് വിട്ടുനൽകിയത്. നീതി ലഭിക്കുംവരെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. തുടർന്നാണ് പൊലീസ് ബലമായി സംസ്കാരം നടത്തിയത്. തങ്ങളുടെ അനുവാദമില്ലാതെയാണ് പൊലീസ് മൃതദേഹം കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ പിതാവും സഹോദരനും ആരോപിച്ചു.
സഫ്ദർജങ് ആശുപത്രിക്ക് മുന്നിൽ ഇന്നലെ ഭീം ആർമിയുടെയും കോൺഗ്രസിന്‍റെയും പ്രതിഷേധം നടന്നിരുന്നു. കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ അണിചേർന്നു. എന്നാൽ, വിഷയം മറ്റ് ചിലർ ചേർന്ന് ഹൈജാക്ക് ചെയ്യുകയാണെന്നും പെൺകുട്ടിയുടെ കുടുംബം പ്രതിഷേധത്തിൽ ചേർന്നിട്ടില്ലെന്നുമാണ് ഡൽഹി പൊലീസ് അവകാശപ്പെട്ടത്. വൻ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. പെൺകുട്ടിയുടെ വീടിന് സമീപം തന്നെ സംസ്കാരത്തിനുള്ള താൽക്കാലിക സൗകര്യം യു.പി പൊലീസ് ഒരുക്കിയിരുന്നു. എത്രയും വേഗം മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ, നീതി ലഭ്യമായാൽ മാത്രമേ സംസ്കരിക്കൂവെന്ന് കുടുംബം നിലപാടെടുത്തു. ഹിന്ദു മതവിശ്വാസപ്രകാരം രാത്രി സംസ്കരിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും പൊലീസ് പരിഗണിച്ചില്ല. നാട്ടുകാരും പൊലീസിനെതിരെ രംഗത്തെത്തിയതോടെ സംഘർഷഭരിത സാഹചര്യമായി.
സെപ്റ്റംബർ 14ന് വൈകീട്ടാണ് കുടുംബാംഗങ്ങൾക്കൊപ്പം പുല്ലുവെട്ടാൻ പോയ പെൺകുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി പാടത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ് പാടത്തിനരികിൽ അബോധാവസ്ഥയിൽ കിടക്കുന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ നാവ് കടിച്ചു മുറിച്ചെടുത്ത നിലയിലായിരുന്നു. സുഷുമ്ന നാഡിക്കും പരിക്കേറ്റിരുന്നു.
Add caption |
സംഭവത്തിൽ നാലു പ്രതികളെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ പൊലീസ് നടപടി എടുത്തില്ലെന്ന പരാതി ഉയർന്നിരുന്നു.

Post a Comment