JHL

JHL

മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം; മംഗൽപാടി ജനകീയവേദി സമരങ്ങൾക്ക് താത്കാലിക വിരാമം

കൂമ്പള(True News 19.09.2020): മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസന വിഷയവുമായി ബന്ധപ്പെട്ട് മംഗൽപാടി ജനകീയവേദി നടത്തി വന്ന  സമരപരിപാടികൾ താത്കാലികമായി അവസാനിപ്പിച്ചതായി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

       ജില്ലയിൽ നിന്നുള്ള റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ വികസനവുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് നൽകിയ ഉറപ്പിൻമേലാണ് ഈ താത്കാലിക പിൻമാറ്റമെന്ന് ഭാരവാഹികൾ പറഞ്ഞു.


         പി ബി അബ്ദുൽ റസാഖ് മഞ്ചേശ്വരം എം എൽ എ ആയിരുന്ന സമയത്താണ് മംഗൽപാടി സാമൂഹികാരോഗ്യകേന്ദ്രത്തെ സർക്കാർ മഞ്ചേശ്വരം താലൂക്കാശുപത്രിയായി ഉയർത്തിയത്. ഒരു കാലത്ത് കിടത്തിച്ചികിത്സയും പ്രസവ സൗകര്യങ്ങളുമുണ്ടായിരുന്ന ആശുപത്രി താലൂക്കാശുപത്രിയാക്കുന്നതോടെ കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പ്രസവചികിത്സയും കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവും പുനരാരംഭിക്കുന്നതിനും അധികാരികൾക്ക് കഴിഞ്ഞില്ല. ഈയവസരത്തിലാണ് ജനകീയ കമ്മിറ്റിക്ക് രൂപം നൽകി ജനങ്ങൾ സമരത്തിനിറങ്ങിയത്. കോവിഡിനെത്തുടർന്ന് കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നടപ്പിലാക്കിയ അവസരത്തിൽ കർണാടക സർക്കാർ സംസ്ഥാന അതിർത്തി അടച്ചതിനാൽ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിക്കാനാവാതെ പതിനഞ്ചോളം ആളുകൾക്ക് ചികിത്സ ലഭിക്കാതെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ സംഭവത്തോടെ താലൂക്ക് ആശുപത്രി വികസനം എന്ന ലക്ഷ്യവുമായി സമിതി നടത്തി വന്ന സമരങ്ങൾ കൂടുതൽ ശക്തിപ്പെട്ടു.

     എം എൽ എ ഫണ്ടുകളും ഉപ്പളയിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ലത്തീഫ് ഉപ്പള ഗേറ്റ് ആശുപത്രിക്ക് നൽകിയ ഡയാലിസിസ് മെഷീനുകളും ഉപയോഗിച്ച് സജ്ജമാക്കിയ ഡയാലിസിസ് സെൻറർ ബുധനാഴ്ച ഉൽഘാടനം ചെയ്യും. എന്നാൽ ഈ സംവിധാനങ്ങൾ കൈകാര്യം ചെയ്യായാനറിയുന്ന സാങ്കേതിക വിദഗ്ധരെയും ഡോക്ടർമാരെയും നിയമിച്ചാൽ മാത്രമേ ഡയാലിസിസ് സെൻറർ പൂർണ സജ്ജവും പ്രവർത്തനക്ഷമവുമാവുകയുള്ളൂ.

        ഒന്നര മാസത്തിനകം സാങ്കേതിക വിദഗ്ധരുടെയും ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും അഭാവം പരിഹരിക്കാമെന്നും കെട്ടിടങ്ങളും സാമഗ്രികളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ചു കൊണ്ട് ഒരുക്കാമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുള്ളതായി ജനകീയവേദി ഭാരവാഹികൾ അറിയിച്ചു.


ഈ ഉറപ്പിൻമേൽ സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്നും വാഗ്ദാനം പാലിക്കപ്പെട്ടില്ലെങ്കിൽ ഒന്നര മാസത്തിന് ശേഷം നിരാഹാര റിലേ സത്യാഗ്രഹങ്ങൾ ഉൾപ്പെടെയുള്ള സമരപരിപാടികളുമായി സമര രംഗത്ത് തിരിച്ചു വരുമെന്നും ഭാരവാഹികൾ പറഞ്ഞു.

പത്ര  സമ്മേളനത്തിൽ അഡ്വ. കരീം പുണെ, അഡ്വ. കുമാർ , ഡോ. മജീദ്, ഓ എം റഷീദ് , സൈനു അട്ക്ക, അജ്മൽ പുണെ പങ്കെടുത്തു. 

No comments