ഊട്ടിയിലുണ്ടായ ഹെലികോപ്റ്റർ അപകടം; സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ദാരുണാന്ത്യം.
ഊട്ടി(www.truenewsmalayalam.com) : ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം 13 പേർക്ക് ദാരുണാന്ത്യം. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ ലിദ്ദർ, ലഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ്നായിക് വിവേക് കുമാർ, ലാൻസ്നായിക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് മരിച്ച മറ്റുള്ളവർ.അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് പരിക്കുകളോടെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ കൂനൂരിലെ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരെ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
2020 ജനുവരി ഒന്നിനാണ് കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളുടെ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത് നിയമിതനാകുന്നത്. രണ്ടാമത്തെ തവണയാണ് ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്. 2015 ഫെബ്രുവരി മൂന്നിന് നാഗലാൻഡിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് റാവത്ത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. റാവത്ത് സഞ്ചരിച്ച ചീറ്റ ഹെലികോപ്ടർ എൻജിൻ തകരാറിനെ തുടർന്ന് തകർന്നു വീഴുകയായിരുന്നു.
Post a Comment