എയിംസ് സമരം; 101ാം ദിനത്തിൽ 101 വനിതകൾ നിരാഹാരമിരിക്കും.
സമരത്തിന്റെ നൂറ്റിയൊന്നാം ദിനമായ ഏപ്രിൽ 23ന് നൂറ്റിയൊന്ന് വനിതകൾ നിരാഹാരമിരിക്കും. സമരം കൂടുതൽ ശക്തമാക്കുന്നതിൻെറ ഭാഗമായാണിതെന്ന് സംഘാടകർ അറിയിച്ചു. എയിംസ് സ്ഥാപിക്കേണ്ട ജില്ലകളുടെ പട്ടികയിൽ കാസർകോട് ഉൾപ്പെടുത്തണമെന്നാണ് ജനകീയ കൂട്ടായ്മയുടെ പ്രധാന ആവശ്യം.
ഈ ആവശ്യമുന്നയിച്ച് കാസർകോട് പുതിയ ബസ്സ്റ്റാൻഡിനു സമീപമാണ് അനിശ്ചിതകാല നിരാഹാര സമരം നടക്കുന്നത്. അടുത്തകാലത്തായി ഇത്രയും ദിവസം നീളുന്ന സമരം ജില്ലയിൽ ആദ്യമായാണ്. പൊതുഅവധിയും പണിമുടക്കുമൊന്നും ഗൗനിക്കാതെയാണ് നിരാഹാരസമരം തുടരുന്നത്. നൂറ്റൊന്നാം ദിവസം നടത്തുന്ന പരിപാടി വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് സംഘാടക സമിതി യോഗം അഭ്യർഥിച്ചു.
യോഗത്തിൽ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫറീന കോട്ടപ്പുറം, ഗണേശൻ അരമങ്ങാനം, സുബൈർ പടുപ്പ്, മെഹമൂദ് കൈക്കമ്പ, ശ്രീനാഥ് ശശി, താജുദ്ദീൻ പടിഞ്ഞാറ്, മാധവൻ കരിവെള്ളൂർ, അബ്ദുൽ റഹ്മാൻ ബന്തിയോട്, ജംഷീദ് പാലക്കുന്ന്, കൃഷ്ണദാസ് പയ്യന്നൂർ, ഗീത ജോണി, ചിതാനന്ദൻ കാനത്തൂർ, കരീം ചൗക്കി, ശോഭന നീലേശ്വരം, തസ്രീപ ബന്ദിയോട് എന്നിവർ സംസാരിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും സലീം ചൗക്കി നന്ദിയും പറഞ്ഞു.
Post a Comment