JHL

JHL

രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവ ഡോക്ടറെ കുത്തിപരുക്കേൽപ്പിച്ച സംഭവം; ഒന്നരമാസത്തോളമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.

കാസർകോട്(www.truenewsmalayalam.com) : രാത്രി വീട്ടിൽ  അതിക്രമിച്ചു കയറി യുവ ഡോക്ടറെ  കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ ഒന്നരമാസത്തോളമായിട്ടും ദുരൂഹത നീങ്ങിയില്ല. ഹിന്ദി സംസാരിക്കുന്നവരടക്കമുള്ള ഇതര സംസ്ഥാനക്കാരായ  മുപ്പതോളം പേരെ   ചോദ്യം ചെയ്തുവെങ്കിലും പ്രതികളിലേക്കു എത്തുന്ന  തെളിവുകളൊന്നും  പൊലീസിനു ലഭിച്ചിട്ടില്ല. പ്രതികളുടെ രൂപ രേഖ തയാറാക്കാൻ മാത്രമുള്ള വിവരങ്ങൾ നൽകാൻ വീട്ടുകാർക്കു സാധിക്കാത്തത് അന്വേഷണത്തിനു തടസ്സമാകുന്നുണ്ട്. ആളുമാറിയുള്ള ആക്രമണമാണോ ഉണ്ടായതെന്നും പൊലീസ് അന്വേഷിച്ചു. പരാതിക്കാരന്റെ കുടുംബത്തിനു  സാമ്പത്തിക ബാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ഫെബ്രുവരി 28നു രാത്രിയാണു  കാസർകോട് കെയർവെൽ ആശുപത്രിയിലെ ഡോക്ടറും മൊഗ്രാൽപുത്തുർ സിപിസിആർഐ ഗസ്റ്റ് ഹൗസിനടുത്തെ  കെ.സി.കോംപൗണ്ടിലെ കെ.സി. ഷാബിൽ നാസറി (26)നെ വാഹനത്തിലെത്തിയ സംഘം വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചത്. പരുക്കേറ്റ ഡോക്ടർ ദിവസങ്ങളോളം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു ചടങ്ങിൽ പങ്കെടുത്തു ഡോക്ടറും മാതാവും ഉൾപ്പെടെയുള്ളവർ രാത്രി 11.30 മണിയോടെയാണു വീട്ടിൽ മടങ്ങിയെത്തിയത്.

വീടിനകത്തു കയറിയതിനു ശേഷം വാതിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്നു എത്തിയ  സംഘം ഡോക്ടർക്കു നേരെ അക്രമം നടത്തുകയായിരുന്നു. ഇതിനിടെ  ഡോക്ടറുമായുള്ള  ബലം പ്രയോഗത്തിനിടെ സംഘത്തിലെ ഒരാൾക്കു അടിയേറ്റു. ഡോക്ടറും വീട്ടുകാരും നിലവിളിച്ചതോടെ സംഘം  വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. കാസർകോട് ടൗൺ പൊലീസാണു കേസ് അന്വേഷിക്കുന്നത്.  ഈ വീട്ടിൽ നിരീക്ഷണ ക്യാമറകളില്ല. എന്നാൽ സമീപത്തെ വീടുകളിലെയും മറ്റു സിസിടിവി ക്യാമറകൾ പരിശോധിച്ചു. എന്നാൽ  അക്രമി സംഘങ്ങളെ തിരിച്ചറിയുന്നതിനുള്ള സൂചനകൾ ഇതുവരെ ലഭിച്ചില്ലെന്നു പൊലീസ് പറഞ്ഞു.



No comments