JHL

JHL

ടിക്കറ്റ് കൗണ്ടറിൽ നിന്നു പണം കവർന്ന റെയിൽവേ ജീവനക്കാരൻ ക്യാമറയിൽ കുടുങ്ങി; മോഷ്ടിച്ച പണം തിരിച്ചു നൽകി തടിയൂരി.

കാസർകോട്(www.truenewsmalayalam.com) : റെയിൽവേ സ്റ്റേഷനിലെ അൺ റിസർവ്ഡ് ടിക്കറ്റ് കൗണ്ടറിൽ നിന്നു പണം കവർന്ന റെയിൽവേ ജീവനക്കാരൻ ക്യാമറയിൽ കുടുങ്ങി. ഒടുവിൽ പണി കിട്ടുമെന്നറിഞ്ഞതോടെ മോഷ്ടിച്ച പണം തിരിച്ചു നൽകി തടിയൂരി. ജില്ലയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. ടിക്കറ്റ് കൗണ്ടറിനു സമീപത്തായി റെയിൽവേ റിട്ട. ജീവനക്കാരൻ നടത്തുന്ന അൺ റിസർവ്ഡ് ടിക്കറ്റ് കൗണ്ടറിൽ നിന്നു ടിക്കറ്റ് വിറ്റു കിട്ടിയ ആയിരത്തോളം രൂപയാണു മോഷ്ടിച്ചത്.

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ കൗണ്ടറിൽ ഉണ്ടായിരുന്നയാൾ അൽപസമയം വിശ്രമിക്കാനായി പുറത്തു പോയപ്പോഴാണ് ടിക്കറ്റ് മിഷനിലെ ബോക്സിൽ സൂക്ഷിച്ച പണവുമായി കടന്നു കളഞ്ഞത്. പിന്നീട് കൗണ്ടറിലെത്തിയ ജീവനക്കാരൻ നോക്കിയപ്പോഴാണു പണം നഷ്ടമായ വിവരം അറിയുന്നത്. 

ഉടനെ റെയിൽവേ ടിക്കറ്റ് കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരോട് ഇതേക്കുറിച്ച് തിരക്കിയെങ്കിലും തിരക്കായിരുന്നുവെന്നും കണ്ടില്ലെന്നുമുള്ള മറുപടിയായിരുന്നു നൽകിയത്. തുടർന്ന് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരോടു പരാതിപ്പെട്ടു. അവരെത്തി സിസിടിവി പരിശോധിച്ചപ്പോഴാണു കള്ളൻ കൗണ്ടറിൽ തന്നെ ഉണ്ടെന്നു കണ്ടെത്തിയത്.

ആരോപണ വിധേയനായ ജീവനക്കാരനോട് ആർപിഎഫ് ഉദ്യോഗസ്ഥർ ആദ്യം വിവരങ്ങൾ ചോദിച്ചെങ്കിലും കണ്ടില്ലെന്ന മറുപടിയായിരുന്നു. പിന്നീട് സിസിടിവിയിലെ ദൃശ്യം കാണിച്ചതോടെയാണു തെറ്റ് സമ്മതിച്ചത്. തുടർന്നു കവർന്ന പണം തിരിച്ചു നൽക്കുകയായിരുന്നു. രേഖാമൂലം പരാതി ഇല്ലാത്തതിനാൽ കേസെടുത്തില്ലെന്നും കവർന്ന പണം തിരിച്ചു നൽകിയതായും റെയിൽവേ പൊലീസ് അധികൃതർ പറഞ്ഞു.



No comments