JHL

JHL

ജില്ലയിലെ കടൽ ക്ഷോഭം; എൻ സി സി ആർ റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കും-മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തരം(www.truenewsmalayalam.com)  : ജില്ലയിൽ മുൻകാലങ്ങളിൽ അനുഭവപ്പെടാത്തവിധം തുടർച്ചയായി ഉണ്ടായ അതിരൂക്ഷമായ കടലാക്രമണത്തിന് പരിഹാരം കാണുന്നതിന്  ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസേർച്ച്  തീരദേശ മേഖല പഠനത്തിനായി ജില്ലയിലെ എല്ലാ  തീരദേശങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും പഠന റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുന്നതാണെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തിലെ കൊയ്പ്പാടി - പെർവാട് കടപ്പുറം , പെരിങ്കടി , മൂസോടി, കണ്ണതീർത്ത , ഹൊസബെട്ടു , നാങ്കി - കൊപ്പളം തുടങ്ങിയ തീരപ്രദേശങ്ങളിലെ കടലാക്രണത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട്  എ.കെ.എം അഷ്റഫ് എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി അറിയിച്ചതാണ് ഇക്കാര്യം.

കുമ്പള പഞ്ചായത്തിലെ പെർവാട് കടപ്പുറത്ത് 80 മീറ്റർ നീളത്തിൽ മണൽ നിറച്ച ജിയോ ബാഗ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി 24 ലക്ഷം രൂപയുടെ പ്രവൃത്തിക്കും കൊയ്പ്പാടി കടപ്പുറത്തെ തകർന്നു കിടക്കുന്ന 300 മീറ്റർ നീളത്തിലുള്ള ജിയോ ബാഗ് സംരക്ഷണ ഭിത്തിയുടെ അറ്റകുറ്റ പണികൾക്കായി 10.30 ലക്ഷം രൂപയുടെ പ്രവൃത്തിക്കും അംഗീകാരം നൽകി പ്രവർത്തികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 മഞ്ചേശ്വരം പഞ്ചായത്തിലെ ഹൊസബെട്ടു കടപ്പുറത്ത് 2 കോടി രൂപ ചിലവിൽ കടൽ ഭിത്തി നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകുന്നത് സർക്കാറിന്റെ പരിഗണനയിലാണ്. മംഗൽ പാടി ഗ്രാമ പഞ്ചായത്തിലെ പെരിങ്കടി കടപ്പുറത്ത് കാലവർഷം ആരംഭത്തിൽ തന്നെയുണ്ടായ രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് തീരദേശ റോഡ്, വൈദ്യുതി പോസ്റ്റ് എന്നിവ തകരുകയും മരങ്ങൾ കടപുഴകുകയും ചെയ്തിട്ടുണ്ട്. ഇവിടെ 250 മീറ്റർ നീളത്തിൽ  ജിയോ ബാഗ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് 80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും പരമ്പരാഗത രീതിയിലുള്ള കരിങ്കൽ ഉപയോഗിച്ചുള്ള കടൽ ഭിത്തികളുടെ നിർമ്മാണത്തിന് പകരം അതാതിടങ്ങളിലെ ഭൂപ്രകൃതിക്ക് അനുസൃതമായി കൂടുതൽ നൂതനമായ മാർഗങ്ങൾ നടപ്പിലാക്കുന്നത് സർക്കാറിന്റെ പരിഗണനയിൽ ഉണ്ടെന്നും മന്ത്രി എം എൽ എ യെ അറിയിച്ചു.

No comments