JHL

JHL

കുമ്പള കോട്ടയടക്കമുള്ള ജില്ലയിലെ കോട്ടകളിൽ വിവാഹാഘോഷങ്ങലക്കും സ്വകാര്യ പാർട്ടികൾക്കും അനുവാദം നൽകാൻ ആലോചന


കാസർകോട്(www.truenewsmalayalam.com)  : ജില്ലയിലെ കോട്ടകളിൽ വിവാഹാഘോഷങ്ങലക്കും സ്വകാര്യ പാർട്ടികൾക്കും അനുവാദം നൽകാൻ ആലോചനയുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(ഡിടിപിസി), സംസ്ഥാന ടൂറിസം വകുപ്പ്, പുരാവസ്തു വകുപ്പ് എന്നിവ കൈകോർക്കുന്ന പദ്ധതി പണിപ്പുരയിൽ.

കോട്ടകൾ നവീകരിച്ച് മോടികൂട്ടിയ ശേഷം വിവാഹമടക്കമുള്ള സ്വകാര്യ പരിപാടികൾ നടത്താൻ നൽകുന്നതാണ് ആശയം. ഡിടിപിസി അധികൃതർ പദ്ധതിയുടെ സാധ്യത സംബന്ധിച്ച് പുരാവസ്തു വകുപ്പുമായും ടൂറിസം വകുപ്പുമായും ചർച്ച നടത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ ജയ്പുരിലടക്കം പുരാവസ്തു മൂല്യമുള്ള കൊട്ടാരങ്ങളും കോട്ടകളും വിവിധ സ്വകാര്യ ചടങ്ങുകൾക്കായി നൽകുന്ന മാതൃകയാണ് ഇവിടെയും നടപ്പാക്കാൻ ആലോചിക്കുന്നത്. നിശ്ചിത തുക വാടക നിശ്ചയിച്ച് സ്വകാര്യ ചടങ്ങുകൾക്ക് കോട്ടകൾ നൽകും. പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാ പത്രം ഡിടിപിസിയും പുരാവസ്തു വകുപ്പും തയാറാക്കിയിട്ടുണ്ട്. തടസങ്ങളുണ്ടായില്ലെങ്കിൽ ഉടനെ ധാരണാ പത്രം ഒപ്പുവെക്കാനാവുമെന്നാണ് പ്രതീക്ഷ.

ബേക്കൽ കോട്ട കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. അതീവ സംരക്ഷിത പുരാവസ്തു ആയതിനാൽ ഇവിടെ പരിപാടികൾക്കും മേളകൾക്കും അനുമതിയില്ല. അതിനാൽ ബേക്കൽ ഒഴികെയുള്ള കോട്ടകളിലാണ് പദ്ധതി പരിഗണിക്കുന്നത്. ഡെസ്റ്റിനേഷൻ വെഡ്ഡിങി’ന്റെ ആകർഷണ കേന്ദ്രമായി ബേക്കൽ പ്രദേശം മാറുമ്പോൾ അതിനനുയോജ്യമായ രീതിയിൽ കോട്ടകളും വിവാഹ മാമാങ്കങ്ങൾക്ക് ഉപയോഗിക്കണമെന്ന നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. കടൽത്തീരത്തിന്റെ സാന്നിധ്യം കോട്ടകളിലെ വിവാഹങ്ങൾക്ക് ആകർഷണമേറ്റുമെന്നതാണ് പ്രത്യേകത.

വിവിധ ഡെസ്റ്റിനേഷൻ വെഡിങ്, ഇവന്റ് മാനേജ്മെന്റ് സംരംഭകരുമായി പദ്ധതിയുടെ സാധ്യതാ പഠനം ഡിടിപിസി നടത്തിയിട്ടുണ്ട്.    പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി കോട്ടകൾ നവീകരിച്ച് ആകർഷണീയമാക്കേണ്ടതുണ്ട്. ഇതിനുള്ള ഫണ്ട് കണ്ടെത്തേണ്ടി വരും. സ്വകാര്യ ചടങ്ങുകൾക്കു നൽകുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് കോട്ടകളുടെ നവീകരണവും സംരക്ഷണവും സാധ്യമാകും. 

ആദ്യ പദ്ധതി ചന്ദ്രഗിരിക്കോട്ടയിൽ, കേരളത്തിൽ ഏറ്റവുമധികം കോട്ടകളുള്ള ജില്ലയാണ് കാസർകോട്. 20ലേറെ കോട്ടകൾ ഇവിടെ ഉണ്ടായിരുന്നു. ഹോസ്ദുർഗ് കോട്ട, ചന്ദ്രഗിരി കോട്ട, കുമ്പള ആരിക്കാടി, പൊവ്വൽ, കാസർകോട് എന്നിവയാണ് ഇതിൽ നശിക്കാതെ നിലനിൽക്കുന്നവ. ചിത്താരി, പനയാൽ, കുണ്ടംകുഴി, ബന്തടുക്ക, നീലേശ്വരം, മട്ട്‌ലായി തുടങ്ങി കാസർകോടുണ്ടായിരുന്ന കോട്ടകളിൽ പലതിന്റെയും അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോഴുള്ളു. ചന്ദ്രഗിരിപ്പുഴയും കടലും മനോഹരമായ കാഴ്ച ഒരുക്കുന്നതാണ് ചന്ദ്രഗിരി കോട്ട. വിവാഹ പാർട്ടികൾ അടക്കം ഇവിടെ നടത്തുന്നതു വലിയ ആകർഷമാവും. അതിനാൽ ആദ്യഘട്ടത്തിൽ ചന്ദ്രഗിരിക്കോട്ടയിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന.


No comments