JHL

JHL

95-ാമത് ഓസ്‌കര്‍ നിശയില്‍ ഇന്‍ഡ്യ വീണ്ടും വാനോളം ഉയരുന്നു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും ഇന്‍ഡ്യ ഓസ്‌കറില്‍ മുത്തമിട്ടു


 ലൊസാന്‍ജലസ്: 95-ാമത് ഓസ്‌കര്‍ നിശയില്‍ ഇന്‍ഡ്യ വീണ്ടും വാനോളം ഉയരുന്നു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും ഇന്‍ഡ്യ ഓസ്‌കറില്‍ മുത്തമിട്ടിരിക്കുകയാണ്. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‌കാര്‍ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.


20 ട്യൂണുകളില്‍ നിന്നും 'ആര്‍ആര്‍ആര്‍' അണിയറ സംഘം വോടിനിട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന 'നാട്ടുവി'ലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികള്‍. രാഹുല്‍ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയില്‍ കീരവാണിയുടെ മകന്‍ കാലഭൈരവനും. എ ആര്‍ റഹ്മാന് ശേഷം ഓസ്‌കര്‍ വീണ്ടും രാജ്യത്തെത്തുമ്പോള്‍ ഇന്‍ഡ്യന്‍ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു.

രണ്ട് പതിറ്റാണ്ടായി വിവിധ ഇന്‍ഡ്യന്‍ ഭാഷകളില്‍ സൂപര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം. 'ദേവരാഗം' അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിര്‍ന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്‍ഡ്യക്കാകെ അഭിമാനമാവുകയാണ്. 

മസാലപ്പടങ്ങളും ഡപാം കൂത്തു പാട്ടും എന്ന പതിവ് ബ്രാന്‍ഡില്‍ നിന്നും തെലുങ്ക് സിനിമയയെ പാന്‍ ഇന്‍ഡ്യന്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ എസ്എസ് രാജമൗലിയും അമ്മാവന്‍ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്‍ഡ്യന്‍ സിനിമയുടെ തലവര മാറ്റിയ 'ബാഹുബലി' പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്മതി സാമ്രാജ്യത്തില്‍ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീര്‍ത്തപ്പോള്‍ ഹൈലൈറ്റ് ആയി ഹൈ പവര്‍ 'നാട്ടു നാട്ടു' പാട്ട്.

90കളില്‍ തെലുങ്ക് സംഗീതജ്ഞന്‍ കെ ചക്രവര്‍ത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീര്‍ത്തു. 'ക്രിമിനല്‍', 'ജിസം', 'സായ', 'സുര്‍', 'മഗധീര', സംഗീതപ്രേമികള്‍ ആഘോഷിച്ച ഈണങ്ങള്‍. മാസ്റ്റര്‍ സംവിധായകന്‍ ഭരതന്‍ പ്രണയത്തിന്റെ 'ദേവരാഗം' തീര്‍ക്കാന്‍ വിളിച്ചതും കീരവാണിയെ. നോവൂറൂന്ന 'സൂര്യമാനസ'വും കോട മഞ്ഞിനൊപ്പം 'നീലഗിരി'ക്കുന്നില്‍ പെയ്ത പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി. 61ആം വയസ്സിലും മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുന്നു.
ഓസ്‌കറില്‍ മൂന്ന് വിഭാഗങ്ങളിലാണ് ഇന്‍ഡ്യ മത്സരിക്കുന്നത്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനം ഉള്‍പെട്ടത് ഇന്‍ഡ്യക്കാരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്. മികച്ച ഡോക്യുമെന്ററി ഫീചര്‍ അവാര്‍ഡിനായി ഓള്‍ ദാറ്റ് ബ്രീത് മത്സരിക്കുന്നു, മികച്ച ഡോക്യുമെന്ററി ഷോര്‍ട് സബ്ജക്ട് വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്സ് മത്സരിക്കുന്നു.

ലൊസാന്‍ജസിലെ ഡോള്‍ബി തിയറ്റഴ്‌സിലാണ് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകന്‍. ചടങ്ങില്‍ ദീപിക പദുകോണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട്, മൈകല്‍ ബി ജോര്‍ദാന്‍, ജോനാഥന്‍ മേജേഴ്സ്, റിസ് അഹ് മദ് തുടങ്ങിയ മറ്റ് അവതാരകരുമുണ്ട്. ഇന്‍ഡ്യയില്‍, ഡിസ്നി+ ഹോട്സ്റ്റാറില്‍ അവാര്‍ഡ് നിശ തത്സമയം കാണാന്‍ സാധിക്കും. 23 വിഭാഗങ്ങളിലെ ഓസ്‌കാര്‍ അവാര്‍ഡുകളാണ് പ്രഖ്യാപിക്കുന്നത്.

No comments