JHL

JHL

നിര്‍ദേശങ്ങള്‍ ലംഘിച്ച സാഹചര്യത്തിൽ കുമ്പള-മുള്ളേരിയ റോഡ് പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിവെച്ചു; വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതം


 കുമ്പള: പഞ്ചായത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കുമ്പള-മുള്ളേരിയ റോഡ് പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിവെച്ചു. റോഡ് പ്രവൃത്തി എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് പഞ്ചായത്ത് മുമ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച സാഹചര്യത്തിലാണ് പണി നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. റോഡ് പ്രവൃത്തി കഴിഞ്ഞ ദിവസം കുമ്പള പഞ്ചായത്ത് ഭരണസമിതിയും വ്യാപാരികളും ചേര്‍ന്ന് തടഞ്ഞിരുന്നു. പത്ത് മാസം മുമ്പ് മഞ്ചേശ്വരം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കുമ്പള പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് കുമ്പള-മുള്ളേരിയ റോഡ് പ്രവൃത്തിയുടെ കരാര്‍ കമ്പനിക്ക് കുമ്പള ടൗണില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതിരുന്നതാണ് പ്രശ്നമായത്. സീറോ പോയിന്റ് കുമ്പള പൊലീസ് സ്റ്റേഷന്‍ വരെ നീട്ടണമെന്നും ഫുട്പാത്ത് നിര്‍മിച്ച് കൈവരി സ്ഥാപിക്കണമെന്നും ഡിവൈഡറില്‍ ചെടികള്‍ വെച്ച് പിടിപ്പിക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. എന്നാല്‍ പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരമല്ല റോഡ് പ്രവൃത്തി മുന്നോട്ടുപോയത്. ഇതോടെ റോഡ് പ്രവൃത്തി തടയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പണി നിര്‍ത്തിവെച്ചത്. ഇന്നലെ വൈകിട്ടോടെ റോഡ് പ്രവൃത്തിക്കുള്ള പണിയായുധങ്ങളും ഉപകരണങ്ങളും തിരികെ കൊണ്ടുപോയി. റോഡ് ഒരുവരി കിളച്ചിട്ട നിലയിലാണ്. അതുകൊണ്ടുതന്നെ ഈ ഭാഗത്തുകൂടി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നില്ല. ഈ റോഡിലൂടെ മുള്ളേരിയ, ബദിയടുക്ക, പെര്‍ള, പേരാല്‍ കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

റോഡ് കിളച്ചിട്ടതിനാല്‍ ബസുകള്‍ പോകാന്‍ ബുദ്ധിമുട്ടുകയാണ്. രണ്ട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ റോഡിലെ ഒരുഭാഗത്തുകൂടി മാത്രം ഓടേണ്ടിവരുന്നത് അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. കുമ്പള-മുള്ളേരിയ റോഡിന് സമീപം സിമന്റ് കട, ടയര്‍ കട തുടങ്ങി നിരവധി വലിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോഡ് കയറ്റാനും ഇറക്കാനുമായി ലോറികള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തത് ഇവിടത്തെ വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുന്നു. റോഡ് കിളച്ചിട്ട ഭാഗം നന്നാക്കി ടാര്‍ ചെയ്യാത്തതിനാല്‍ പൊടിശല്യവും രൂക്ഷമാണ്. വ്യാപാരികളും യാത്രക്കാരുമാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ കാരണം ഏറെ ദുരിതമനുഭവിക്കുന്നത്.

No comments