JHL

JHL

മണല്‍ മാഫിയക്കെതിരെ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടി


 മഞ്ചേശ്വരം: മണല്‍ മാഫിയക്കെതിരെ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടി തുടങ്ങി. പത്ത് അനധികൃത കടവുകളും 11 തോണികളും മൂന്ന് മണല്‍ ഊറ്റു യന്ത്രങ്ങളും തകര്‍ത്തു. രണ്ട് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാത്രിയുമായി നടത്തിയ പരിശോധനയില്‍ ജോഡ്കല്ലില്‍ കടവുകളിലേക്ക് പോകാനുള്ള അനധികൃത റോഡും കടവുകളും ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. അരിച്ച് വെച്ച 25 ലോഡ് മണല്‍ പുഴയിലേക്ക് തള്ളി. പൈവളിഗെ കളായില്‍ നിന്നാണ് മണല്‍ കയറ്റാന്‍ എത്തിയ രണ്ട് ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തത്. കടവിലേക്കുള്ള റോഡും അനധികൃത കടവുകളും തകര്‍ത്തു. ഒളയംപുഴയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കടവുകള്‍ തകര്‍ത്തു. മൊഗ്രാല്‍ മടിമുഗര്‍, കെ.കെ. പുറം എന്നിവിടങ്ങളിലായി 9 തോണികളും കടവുകളും തകര്‍ത്തു. പച്ചാണി, മണ്ടേക്കാപ്പ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് തോണികളും കടവുകളും തകര്‍ത്തു. മണല്‍ മാഫിയക്കെതിരെ ജിയോളജി വകുപ്പടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതില്‍ നാട്ടുകാരില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാര്‍, എസ്.ഐ എന്‍. അന്‍സാര്‍, കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ്, എസ്.ഐ വി.കെ. അനീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

No comments