JHL

JHL

കൃത്രിമ കാലുമായി ദേശീയ ബാഡ്മിന്റണിനൊരുങ്ങി കാസറഗോഡ് ചെർക്കളക്കാരൻ സനിൽ


 പരിമതികളെ പടിക്ക് പുറത്തുനിർത്തുകയാണ് കാസർകോട് ചെർക്കളക്കാരൻ വി.എസ് സനിൽ. 12 വർഷം മുമ്പേയുണ്ടായ വാഹനാപകടം ഇടതുകാൽ മുറിച്ചുമാറ്റിയപ്പോൾ വീണുപോവുമെന്ന് കരുതിയിടത്തുനിന്ന് ഫീനിക്സ് പക്ഷിയെ പോലെ തിരിച്ചുപറന്നവനാണ്. പിന്നെ കൃത്രിമക്കാൽ വെച്ച് മനസാന്നിധ്യത്തെ കൂട്ടുപിടിച്ച് ബാഡ്മിന്റൺ കോർട്ടിലിറങ്ങി. ദുരിതകാലങ്ങൾ താണ്ടി പരിശീലനം നടത്തിയപ്പോൾ ആത്മവിശ്വാസം വർധിച്ചു. അങ്ങനെ കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന പാരാബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന ജേതാവായി.

ഒടുവിൽ ഈ മാസം ലക്നൗവിൽ നടക്കാനിരിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിന് പോവാനുള്ള തയ്യാറെടുപ്പിലാണ് സനിൽ.പത്താംക്ലാസ് കഴിഞ്ഞ് പ്ലസ്ടു സയൻസ് പഠിച്ചശേഷം ഉന്നത പഠനം സ്വപ്നം കണ്ടിരുന്നുവെങ്കിലും വീട്ടിലെ സാമ്പത്തികാവസ്ഥ സനിലിനെ കൂലിപ്പണിക്കിറക്കുകയായിരുന്നു. അച്ഛന്റെ ദിവസക്കൂലിയിൽ തനിക്ക് പഠനം തുടരാനാവില്ലെന്ന തിരിച്ചറിവിൽ അങ്ങനെ ആശാരിപ്പണിക്കിറങ്ങി. പണി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു 2010 ജൂലായ് 20 ന് കാഞ്ഞങ്ങാട് അമ്പലത്തറയിൽ വെച്ച് അപകടമുണ്ടായത്.

സനിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരേ വന്ന ജീപ്പിടിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്തുവെച്ച് തന്നെ ഇടതുകാൽ മുറിഞ്ഞ് തെറിച്ചുപോയി. മംഗലാപുരത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കാൽ തുന്നിച്ചേർക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. പിന്നെയുണ്ടായിരുന്ന ഏകമാർഗം ജീവൻ നിലനിർത്തുകയെന്നത് മാത്രമായിരുന്നു. ഇതോടെ ഒറ്റക്കാലിലുമായി.ഏറെ നാൾ കിടപ്പിലായശേഷം ചെന്നൈയിലെ ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ താൽക്കാലിക കൃത്രിമക്കാൽ വെച്ചിരുന്നുവെങ്കിലും ഒന്നരവർഷമായിട്ടേയുള്ളൂ ആധുനിക കൃത്രിമാക്കാൽ വെക്കാൻ പറ്റിയിട്ട്.

പിന്നെ വീട്ടിലിരുന്ന് പല ജോലികൾ ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. പരിചയമുള്ള കമ്പ്യൂട്ടർ കടക്കാരൻ നൽകിയ പഴയ കമ്പ്യൂട്ടർ വെച്ച് എന്തെങ്കിലും ചെയ്യാനാവുമോയെന്നായിരുന്നു ആദ്യം നോക്കിയത്. ഒന്നും ചെയ്തില്ലെങ്കിൽ വീണ് പോവുമെന്നുറപ്പുണ്ടായിരുന്നു. മനസ്സ് മടുത്ത് തളർന്നിരിക്കുന്നതിന് പകരം ഓൺലൈൻ ബിസിനസും സോഷ്യൽ മീഡിയ പ്രമോഷനുകളുമൊക്കെ ഏറ്റെടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയി.

അണ്ണാമലയിലെ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിസിഎ ഡിഗ്രി പൂർത്തിയാക്കുകയും എംസിഎയ്ക്ക് ചേരുകയും ചെയ്തു. ഒപ്പം ബാഡ്മിന്റൺ പരിശീലനത്തിനുമിറങ്ങി. കൃത്രിമക്കാൽ വെച്ച് കളിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെങ്കിലും മാറി നിൽക്കാൻ തയ്യാറായില്ല. വേദന കടിച്ച് പിടിച്ച് പരിശീലനം തുടങ്ങി. തുടർന്നാണ് ജില്ലാ, സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കും ദേശീയ ചാമ്പ്യൻഷിപ്പിലേക്കുമുള്ള വഴി തുറന്ന് കിട്ടിയതെന്ന് പറയുന്നു സനിൽ.

കാസർകോട് ജില്ലയുടെ അതിർത്തിയായ കോളിച്ചാലിലായിരുന്നു നേരത്തെ താമസിച്ചിരുന്നതെങ്കിലും ബാഡ്മിന്റൺ പരിശീലനത്തിനായും തന്റെ ബിസിനസിനുമായും ചെർക്കളയിൽ വാടകയ്ക്ക് താമസിക്കുകയാണിപ്പോൾ. ബേക്കറി സാധനങ്ങളുടെ വിതരണം പോലുള്ള ജോലിയും ചെയ്യുന്നുണ്ട്. ഭാര്യ രമ്യയും മകൻ മൂന്നുവയസ്സുകാരൻ സയാലും സനിലിനൊപ്പവുമുണ്ട്. മാർച്ച് 23-ാം തീയതി മുതൽ 26 വരെയാണ് ലക്നൗവിൽ ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.


No comments