പെർള ബദിയടുക്ക അന്തർസംസ്ഥാന പാത ഇനിയും തുറന്നില്ല ; യാത്രാക്ലേശം രൂക്ഷം
ബദിയഡുക്ക : (www.truenewsmalayala.com Aug 28 2019) ഒരു മാസത്തിലധികമായി ഗതാഗതം നിർത്തിവച്ച ബദിയഡുക്ക-പെർള അന്തർ സംസ്ഥാനപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചില്ല. ശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് റോഡ് താത്കാലികമായി അടച്ചത്. എന്നാൽ മഴമാറി ഒരു മാസമാകാറായെങ്കിലും ഇതുവരെ ഗതാഗതം ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാനായില്ല. ഇതിനു പിന്നില്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതരും റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനുമാണെന്നാണ് നാട്ടുകാരുടെ ആരോപണം. വര്‍ഷങ്ങള്‍ക്കു മുമ്പ് തകര്‍ന്നു തരിപ്പണമായി യാത്രാക്ലേശം നേരിട്ടിരുന്ന റോഡ് മെക്കാഡം ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി സമരങ്ങള്‍ക്ക് നടന്നിരുന്നു.
ഇതിനെത്തുടർന്ന് റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിന് 29 കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് റോഡ് വീതി കൂട്ടുന്നതിനായി റോഡരികിലെ കുന്നിടിച്ച് മണ്ണ് നീക്കംചെയ്തിരുന്നു. പ്രവൃത്തിയുടെ തുടക്കത്തില്‍ തന്നെ അശാസ്ത്രീയമായ രീതിയിലാണ് മണ്ണ് നീക്കംചെയ്യുന്നതെന്ന് പരാതിയുണ്ടായിരുന്നു.
ഇതോടെ കാലവര്‍ഷം ആരംഭിക്കുകയും ശക്തമായ മഴയില്‍ കരിമ്പിലയില്‍ മണ്ണിടിച്ചിലുണ്ടായി. ഇതേത്തുടര്‍ന്ന് ഈ റൂട്ടിലെ ഗതാഗതം അധികൃതരുടെ ഇടപെടല്‍ മൂലം പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇത് പ്രതിഷേധത്തിന് ഇടയാക്കി. ജനപ്രതിനിധികളും, നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നതോടെ റോഡിലെ മണ്ണ് നീക്കംചെയ്തു ഗതാഗതത്തിനു ദിവസങ്ങള്‍ക്ക് മുമ്പെ തുറന്നുകൊടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രവൃത്തി ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞുനീങ്ങുന്നതായാണ് ആക്ഷേപം.
ഒരാഴ്ചയിലധികമായി നടക്കുന്ന മണ്ണ് നീക്കംചെയ്യൽ നടപടികൾ പൂർത്തിയാവാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. മാസങ്ങളായി തുടരുന്ന യാത്രാദുരിതം വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെയാണ് ബുദ്ധിമുട്ടിലാക്കുന്നത്.
പരീക്ഷക്കാലമായതിനാൽ ഏറെദൂരം സഞ്ചരിച്ച് ഓട്ടോറിക്ഷകളിലും ജീപ്പിലുമായി സ്കൂളിലേക്ക് വരാൻ കുട്ടികൾക്ക് ഒരു ദിവസം നൂറു രൂപയിലധികം ചെലവ് വരുന്നു.
കാടമന-പാടലടുക്ക വഴിയും ബണപ്പത്തടുക്ക-പള്ളം-മുണ്ട്യത്തടുക്ക വഴിയും ബദിയഡുക്കയിലേക്ക് വരാൻ കിലോമീറ്ററുകൾ അധികം യാത്രചെയ്യുമ്പോൾ ഉയർന്ന വാടക നൽകേണ്ടിവരുന്നത് രക്ഷിതാക്കളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. അതേസമയം ഏറെ അപകടസാധ്യത നിലനിൽക്കുന്നതിനാലാണ് പണി പൂർത്തിയാക്കി ഗതാഗതം അനുവദിക്കാൻ കഴിയാത്തതെന്ന് അധികൃതർ പറയുന്നു.
അതേസമയം ഇടിഞ്ഞ മണ്ണുനീക്കി അപകടസാധ്യതയുള്ള സ്ഥലത്ത് കോണ്‍ക്രീറ്റ് പാര്ശ്വഭിത്തിയുണ്ടാക്കുന്നതിന് രണ്ടുകോടി പൊതുമരാമത്ത് വകുപ്പില്‍ നിന്ന് അനുവദിച്ചതായും മണ്ണു നീക്കംചെയ്യുന്ന പ്രവൃത്തി നീളുകയാണെങ്കില്‍ ഇനിയും തുക അനുവദിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം.
Post a Comment