"ജില്ലാ കളക്ടർ ഡി. സജിത്ബാബുവിനെ അടിയന്തരമായി നീക്കം ചെയ്യുക" ദയാബായി
കാസർഗോഡ്(True News 26 August 2019): ജില്ലയിൽ എൻഡോസൾഫാൻ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ലായെന്ന് പ്രചരിപ്പിക്കുന്ന ജില്ലാ കളക്ടർ ഡി. സജിത്ബാബുവിനെ അടിയന്തരമായി നീക്കണമെന്ന് സാമൂഹ്യപ്രവർത്തക ദയാബായി സർക്കാറിനോടാവശ്യപ്പെട്ടു.
എൻഡോസൾഫാൻ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തിൽ കാസർഗോട്ട് നടന്ന സമരപ്രഖ്യാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സർക്കാർ നയങ്ങൾക്കെതിരായി സമീപനമെടുക്കുന്ന ജില്ലാ ഭരണാധികാരിക്ക് തത്സ്ഥാനത്ത് തുടരാൻ അർഹതയില്ല. കാർഷികശാസ്ത്രത്തിന്റെ പേരിൽ രോഗാവസ്ഥയെ ലഘൂകരിച്ച് കാണിക്കുന്നവർ കീടനാശിനി കമ്പനികൾക്കു വേണ്ടി വക്കാലത്ത് പിടിക്കുന്നവരാണ്.
ഒക്ടോബറിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ദയാബായി പ്രഖ്യാപിച്ചു. അംബികാസുതൻ മാങ്ങാട് അധ്യക്ഷത വഹിച്ചു. നാരായണൻ പേരിയ, രാമകൃഷ്ണൻ വാണിയമ്പാറ, ശിവകുമാർ എൻമകജെ, പവിത്രൻ തോയമ്മൽ, കെ.വി. മുകുന്ദകുമാർ, സീമ മുരളി, എം.പി. ജമീല, പി. ഷൈനി, കെ. സമീറ, പി.ജെ. ആന്റണി എന്നിവർ നേതൃത്വം നൽകി.
കാസർഗോഡ്: എൻഡോസൾഫാൻ ദുരിതങ്ങൾ അഞ്ച് തലമുറകളിലേക്കെങ്കിലും പടരാൻ സാധ്യതയുണ്ടെന്ന് മംഗളൂരു കസ്തൂർബ മെഡിക്കൽ കോളജ് ടോക്സിക്കോളജി മുൻ തലവൻ ഡോ. രവീന്ദ്രനാഥ് ഷാൻബാഗ് പറഞ്ഞു. എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി കാസർഗോഡ് സംഘടിപ്പിച്ച പ്രതിരോധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
14 വർഷക്കാലം നിരന്തരമായി ഗവേഷണം നടത്തി കണ്ടുപിടിച്ച തെളിവുകൾ നൂറുകണക്കിന് ഗവേഷണ പ്രബന്ധങ്ങൾ വഴി പ്രസിദ്ധീകരിച്ചട്ടുണ്ട്. ഇവ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ സയൻസ് അംഗീകരിച്ചതാണ്. ഈ തെളിവുകൾ കൈമാറാൻ താൻ തയാറാണ്.
പൊതുജന താത്പര്യ പ്രകാരം ഇവ സുപ്രീം കോടതിയിൽ എത്തിക്കാൻ തയാറാകണം. ഇവിടെ തനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ തയാറായി ജില്ലാ കളക്ടർ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു.
ഇത്രയൊക്കെ സംഭവിച്ച് ഇതിനെക്കുറിച്ച് പഠിക്കാനോ ഗവേഷണം നടത്താനോ ഇവിടുത്തെ മെഡിക്കൽ കോളജ് അധികൃതർക്ക് സാധിച്ചോ? ഡോ.ഷാൻബാഗ് ചോദിച്ചു. കാൻസറിന് മരുന്ന് നൽകുന്നതിന് മുമ്പ് ചികിത്സ നടത്തുന്നതിന് മുമ്പ് രോഗിയുടെ സമ്മതപത്രം വാങ്ങാറുണ്ട്.
അതുപോലെ ഇവിടത്തെ കശുമാവിൻ തോട്ടത്തിൽ എൻഡോസൾഫാൻ വിഷം തളിക്കുമ്പോൾ ജനങ്ങളോട് സമ്മതം വാങ്ങണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അതുണ്ടായില്ല. എന്റെ കൈയിലുള്ള എല്ലാ തെളിവുകളും ഞാൻ ഹാജരാക്കാൻ തയാറാണ്. എൻഡോസൾഫാൻ ജനിതകവൈകല്യങ്ങൾ ഉണ്ടാക്കും.
കാസർഗോട്ടെ ജനത ഒന്നടങ്കം രാഷ്ട്രീയം നോക്കാതെ ജാതി-മത ചിന്തകളില്ലാതെ ശക്തമായി മുന്നേറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതി വരെ പോകാനും തയ്യാറാവണം. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു.
അംബികാസുതൻ മാങ്ങാട്, പ്രഫ.വി. ഗോപിനാഥൻ, ഡോ. ഇ. ഉണ്ണികൃഷ്ണൻ, വി.വി. പ്രഭാകരൻ, എം. സുൽഫത്ത്, പി.ടി. ഉഷ ടീച്ചർ, മധു. എസ്. നായർ, അബ്ദുൾ ഖാദർ ചട്ടഞ്ചാൽ, മോഹനൻ മാങ്ങാട്, പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞിക്കഷ്ണൻ സ്വാഗതവും ഗോവിന്ദൻ കയ്യൂർ നന്ദിയും പറഞ്ഞു.
Post a Comment