JHL

JHL

സഫിയ വധം: വധ ശിക്ഷ റദ്ധാക്കിയത് സുപ്രീം കോടതിയിൽ അപ്പീൽ ചെയ്യണമെന്ന ആവശ്യം ശക്തമാവുന്നു.

കാസറഗോഡ് (True News 30 August 2019): 2015ൽ  കാസർകോട് ജില്ലാ കോടതിയാണ് സഫിയയുടേത്  അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമെന്ന് വിലയിരുത്തി ഹംസയെ  വധശിക്ഷയ്ക്ക് വിധിച്ചത്. ഈ ശിക്ഷയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച്   ഇളവ് ചെയ്തത്. പ്രതി മുൻപ് കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടില്ലെന്നതും വധശിക്ഷ നൽകുന്നത് സംബന്ധിച്ച സുപ്രീംകോടതി മുൻ ഉത്തരവുകളെയും അടിസ്ഥാനമാക്കിയാണ്  ശിക്ഷാ ഇളവ് .കർണാടക മടിക്കേരി സ്വദേശിയായ സഫിയയുടെ കൊലപാതകം വർഷങ്ങളോളം കാസറഗോഡ് ജില്ലയെ ഇളക്കി മറിച്ചിരുന്നു. നാട്ടുകാരുടെയും ആക്റ്റിവിസ്റ്റുകളുടെയും ഏറെ നാളത്തെ പോരാട്ടത്തിനൊടുവിലായിരുന്നു അന്വേഷണത്തലൂടെ പ്രതികളെ കണ്ടെത്തിയത്. കേസിലെ കൂട്ട് പ്രതികളായ ഹംസയുടെ ഭാര്യ മൈമുന, ബന്ധു ആരിക്കാടി കുന്നിലെ എം അബ്ദുള്ള എന്നിവരുടെ ശിക്ഷ ജസ്റ്റിസ് എ എം ഷഫീഖ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരെയും ആറുവർഷം തടവിനായിരുന്നു വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. 


ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു  കാസറഗോഡ്  മുളിയാർ സ്വദേശി കെ സി ഹംസയുടെ വീട്ടിലെ ജോലിക്കാരിയായ സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ച് മൂടുകയായിരുന്നു. കാണാതായെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണം ഒന്നര വർഷം പിന്നിട്ടപ്പോഴാണ് കൊലപാതക കേസാകുന്നത്. ഗോവയിലെ കരാറുകാരനായ  മുളിയാര് മാസ്തികുണ്ടിലെ കെ സി ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്നു സഫിയ. വീട്ടിലെ കഷ്ടപ്പാടിൽ നിന്നും രക്ഷതേടി ബന്ധുക്കൾ തന്നെയാണ് ഹംസയുടെ വീട്ടിലെത്തിച്ചത്. 13 കാരിയായ സഫിയയെ  ഹംസ തന്റെ ഗോവയിലെ വീട്ടിലെ ജോലിക്കാണ് നിയോഗിച്ചത്. 2006 ഡിസംബറിൽ മാസ്തിക്കുണ്ടിലെ വീട്ടിൽ നിന്നും കാണാതായെന്ന് കാണിച്ച് ഹംസ തന്നെ പൊലീസിൽ പാരാതി നൽകി. 
കുട്ടിയുടെ ബന്ധുക്കളേയും വിവരം അറിയിച്ചു. ഒന്നരവര്ഷത്തിന് ശേഷവും കേസിൽ പുരോഗതി ഇല്ലാതായതോടെ  അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെയാണ് സഫിയ കൊല്ലപ്പെട്ടതായി തെളിയുന്നത്. പരാതിക്കാരൻ പ്രതിയായി മാറി. 2008  ജൂലായ് ഒന്നിന്  ഹംസയെ അറസ്റ്റ് ചെയ്തു. ഒരാഴ്ചക്ക് ശേഷം ഗോവയിൽ നിന്നും സഫിയയുടെ അസ്ഥികൂടം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.  സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി ഗോവയിലെ ഡാമിനോട് ചേർന്ന് ആഴമേറിയ കുഴിഎടുത്താണ് കുഴിച്ചിട്ടത്. സംഭവം നടന്ന് ഒമ്പത് വർഷത്തിനുശേഷം വിചാരണക്കോടതി ശിക്ഷ വിധിച്ചു. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നാണ് വിലയിരുത്തിയത്. ഒന്നാം പ്രതി ഹംസ്ക്ക് വധശിക്ഷയും മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുനയ്ക്ക് ആറ് വർഷം  തടവുമാണ് ശിക്ഷ വിധിച്ചത്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസ്പൂർണ്ണമായും  ശാസ്ത്രീയസാഹചര്യത്തെളിവുകളിലൂടെയാണ് തെളിയിച്ചത്. ഇത്തരത്തിൽ തെളിയിക്കപ്പെടുന്ന കേരളത്തിലെ രണ്ടാമത്തെ കേസായിരുന്നു സഫിയ കേസ്. സഫിയ വധക്കേസിലെ മുഖ്യപ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിതിനെതിരെയും കൂട്ടുപ്രതികളെ വെറുതെ വിട്ടതിനെതിരെയും സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമരമിതിയും മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂറും ആവശ്യപ്പെട്ടു.2015 ല്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എം ജെ ശക്തിധരനാണ് ഹംസയ്ക്ക് വധശിക്ഷയും മൈമൂനക്ക് മൂന്നു വര്‍ഷം വെറും തടവും, അബ്ദുല്ലയ്ക്ക് മൂന്നു വര്‍ഷം തടവും ശിക്ഷ വിധിച്ചത്. സഫിയ വധക്കേസ് ജില്ലാ കോടതിയില്‍ വാദിച്ചത് അന്ന് ജില്ലാ കോടതിയില്‍ പ്രോസിക്യൂട്ടറായിരുന്ന സി ഷുക്കൂറായിരുന്നു. ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ നിയമ പോരാട്ടം തുടരുന്നത് സംബന്ധിച്ച് അന്നത്തെ സമരസമിതിയുമായി ബന്ധപ്പെട്ടവര്‍ ഒത്തുകൂടി പുതിയ തീരുമാനം കൈക്കൊള്ളുമെന്ന് സൂചനയുണ്ട്. നിയമപോരാട്ടം ശക്തമാക്കുന്നതിന്റെ  ഭാഗമായി സഫിയ ആക്ഷന്‍കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചവര്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ കാണും. 

No comments