മംഗളൂരു റെയിൽവേ സ്റ്റേഷനിൽ മലയാളി യുവാവിനെ മയക്കുമരുന്ന് കലര്‍ത്തിയ ചായ നൽകി സ്വർണ്ണ മാലയും പണവും മൊബൈൽ ഫോണും കവർന്നു

മംഗളൂരു (truenewsmalayalam.com , Aug 24,2019); റെയില്‍വേ സ്റ്റേഷനില്‍ ലഹരിമരുന്ന് കലര്‍ത്തിയ ചായ നല്‍കി മയക്കി മലയാളിയെ കൊള്ളയടിച്ചു. ആലപ്പുഴ പുന്നപ്ര നടുവിലപ്പറമ്പ് ജിതിന്‍ നിവാസില്‍ ജിതിന്‍ ലാല്‍ (25) ആണ് കൊള്ളയ്ക്കിരയായത്
കൊല്ലൂര്‍ ക്ഷേത്രത്തില്‍ തീര്‍ഥാടനം നടത്തി നാട്ടിലേക്കു മടങ്ങുകയായിരുന്നു ജിതിന്‍. 21ന് രാത്രി വൈകി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ജിതിന്‍ പിറ്റേന്ന് പുലര്‍ച്ചെ പരശുറാം എക്സ്പ്രസില്‍ പോകാനായി പ്ലാറ്റ്ഫോമില്‍ തങ്ങി. അവിടെ വെച്ച് പരാചയപ്പെട്ട രണ്ടു പേരാണ് ചായ നല്‍കി മയക്കിക്കിടത്തി കവര്‍ച്ച നടത്തിയത്. തട്ടിപ്പുസംഘം തന്നെ ജിതിനെ താങ്ങിയെടുത്തു ട്രെയിനിനകത്ത് കയറ്റിയിരുന്നു. ഇതിനു ശേഷമാണ് മാലയും മൊബൈലും പണവും തട്ടിയെടുത്ത ശേഷം കടന്നുകളഞ്ഞത്.
ജിതിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വേ സ്റ്റേഷനിലെ സി സി ടി വിയില്‍ നിന്നു കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ട്രെയിന്‍ രാവിലെ 11.15ന് ഷൊര്‍ണൂരിലെത്തിയിട്ടും ജിതിന്‍ ഉണരാത്തതില്‍ സംശയം തോന്നിയ സഹയാത്രികര്‍ തട്ടി വിളിച്ചു. എന്നിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ യാത്രക്കാര്‍ റെയില്‍വേ സുരക്ഷാ സേനയെ (ആര്‍ പി എഫ്) അറിയിക്കുകയായിരുന്നു. ആര്‍ പി എഫ് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിതിനു ബോധം വന്ന ശേഷം മൊഴി രേഖപ്പെടുത്തിയ ഷൊര്‍ണൂര്‍ ആര്‍ പി എഫ് പരാതി മംഗളൂരുവിലേക്കു കൈമാറി.
മംഗളൂരു സെന്‍ട്രല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി ജിതിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Post a Comment