ബഡ്സ് സ്കൂളിലെ നിയമനം ; റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്ത നടപടി വിവാദത്തിലേക്ക്
മുള്ളേരിയ (www.trunewsmalayalam.com , Aug 30, 2018): ബഡ്സ് സ്കൂൾ നിയമനം വിവാദത്തിൽ . മലേറിയ പഞ്ചായത്ത് ഭരണസമിതി തയ്യാറാക്കിയ ലിസ്റ്റാണ് വിവാദത്തിലായത്.ഇന്റർവ്യൂ നടത്തി പ്രവേശനത്തിന് തയാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്ത പഞ്ചായത്ത് ഭരണസമിതി യോഗ തീരുമാനം വിവാദമായിരിക്കുകയാണ് . ബിജെപി ഭരിക്കുന്ന ബെള്ളൂര് പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ നിയമനവുമായി ബന്ധപ്പെട്ടാണ് സംഭവം. സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ നിർദേശപ്രകാരം നടത്തിയ അഭിമുഖവും റാങ്ക് ലിസ്റ്റുമാണ് നിയമവിരുദ്ധമായി ബോർഡ് യോഗം റദ്ദു ചെയ്തത്.
ബഡ്സ് സ്കൂളിലേക്കുള്ള നിയമനത്തിനായി സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ കത്ത് മുഖേന നിർദേശം നൽകിയിരുന്നു. പിഎസ് 165 /2019 കെഎസ്എസ്എം (1) നമ്പർ പ്രകാരമുള്ള കത്തിൽ മൂന്ന് ആയമാരെയും ഒരു സെക്യൂരിറ്റിയെയും നിയമിച്ചശേഷം വകുപ്പിനെ അറിയിക്കണം എന്നാണുള്ളത്. കത്ത് ജൂലൈ 22 ന് ചേർന്ന ബോർഡ് യോഗം അജണ്ടയിൽ വയ്ക്കുകയും ഓഗസ്റ്റ് 16 ന് പഞ്ചായത്ത് ഓഫീസിൽ വച്ച് അഭിമുഖം നടത്താൻ തീരുമാനിക്കുകയും ചെയ്തു.
മൂന്ന് ആയമാരുടെ ഒഴിവിലേക്കായി 13 പേർ അഭിമുഖത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പഞ്ചായത്ത് സെക്രട്ടറി, ഐസിഡിഎസ് സൂപ്പർവൈസർ എന്നിവരടങ്ങിയ അഭിമുഖ ബോർഡ് റാങ്ക് ലിസ്റ്റ് തയാറാക്കുകയും ചെയ്തു.
സെക്യൂരിറ്റി നിയമനത്തിൽ അഞ്ചു പേർ പങ്കെടുത്തതിൽ 258 മാർക്ക് നേടിയ ആളെ തെരഞ്ഞെടുത്തു. ഇവരെ നിയമിച്ചശേഷം ബോർഡ് അംഗീകരിച്ച് സാമൂഹ്യ സുരക്ഷാ മിഷന് അറിയിപ്പ് നൽകേണ്ടതിന് പകരം കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ബോർഡ് യോഗം റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്യുകയാണുണ്ടായത്. അജണ്ടയിൽ ഒരു ഭരണപക്ഷ അംഗം വിയോജിപ്പ് രേഖപ്പെടുത്തുകയും ഭരണപക്ഷത്തെ തന്നെ മറ്റൊരു അംഗം യോഗത്തിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. നിയമവിരുദ്ധമായ തീരുമാനമെന്ന് യോഗത്തിൽ അറിയിച്ചപ്പോൾ സത്യവിരുദ്ധമായ മറുപടിയാണ് പ്രസിഡന്റ് നൽകിയതെന്നും പരാതിയുണ്ട്.
രണ്ടു ആയമാരും ഒരു പാചകക്കാരിയും ഒരു സെക്യൂരിറ്റിയും മതിയെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ആവശ്യപ്പെട്ടെന്നും അതിനാലാണ് റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതെന്നുമാണ് അധികൃതർ പറയുന്നത്. ഇത് ബോർഡ് മിനുട്സിൽ എഴുതുകയും ചെയ്തു.
അതിനിടെ തയാറാക്കിയ റാങ്ക് ലിസ്റ്റും മാർക്ക് ലിസ്റ്റും നശിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. ജീവനക്കാരോട് അത് തിരുത്തുകയോ അല്ലെങ്കിൽ പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ആ ശ്രമം പാഴായപ്പോഴാണ് റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തത്. തയാറാക്കിയ പട്ടികയിൽ നിന്ന് ഒരാൾ വിട്ടുപോയി.
വിട്ടുപോയ അംഗത്തെ ചേർത്ത് പുതിയ പട്ടികയുണ്ടാക്കും. എന്നാൽ പഞ്ചായത്ത് നടപടിയെ ചോദ്യം ചെയ്ത് കോടതിയിൽ പോകാനാണ് നിലവിൽ തെരെഞ്ഞെടുത്തവരുടെ നിലപാട്.
Post a Comment