JHL

JHL

കാസര്‍കോട് ജനറൽ ആസ്പത്രി ഡോക്ടർമാർ തിങ്കളാഴ്ച കൂട്ട അവധിയെടുക്കും

കാസര്‍കോട്(True News 31 August 2019) : ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അരുണ്‍റാമിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഡോക്ടര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌ക്കരിച്ച് സെപ്റ്റംബര്‍ രണ്ടിന് കൂട്ട അവധിയെടുക്കുമെന്ന് കെ ജി എം ഒ അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരത്തിന് ഐ എം എ യുടെ പിന്തുണയുണ്ടാകും. ജനറല്‍ ആശുപത്രിയില്‍ ക്യൂ തെറ്റിച്ച് ജനറല്‍ ഒ പി വിഭാഗത്തില്‍ പ്രവേശിച്ചയാളോട് വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടറെ കയ്യേറ്റം ചെയ്തതെന്നും പിന്നീട് ഡോക്ടര്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയുമായിരുന്നുവെന്നും അസോസിയേഷന്‍ നേതൃത്വം ആരോപിച്ചു. പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ ജി എം ഒ യുടെ നേതൃത്വത്തില്‍ രണ്ടു തവണ എസ് പിയെയും കളക്ടറേയും കണ്ടു. എന്നാല്‍ തുടര്‍ നടപടികളുണ്ടാകാത്തതിനെ തുടര്‍ന്ന് ആഗസ്റ്റ് 22ന് ഒരു മണിക്കൂര്‍ ആശുപത്രി പ്രവര്‍ത്തനം സ്തംഭിപ്പിച്ച് പ്രതിഷേധ ധര്‍ണ്ണ നടത്തി. എന്നാല്‍ ഡോക്ടര്‍ക്കെതിരെ നടന്നത് ജാമ്യമില്ലാത്ത കുറ്റമായിട്ടുപോലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു പകരം ഡോക്ടര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന വ്യാജ പരാതിയുടെ പേരില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുക്കുകയാണ്. ജുലൈ 20ന് നടന്നുവെന്ന് പറയുന്ന ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്നും പരാതി വ്യജമാണെന്നതിന് തെളിവാണ്. എന്നാല്‍ വ്യാജ പരാതി കണ്ട് പിന്മാറില്ലെന്നും ഡോ. അരുണ്‍ റാമിനെതിരെയുള്ള കയ്യേറ്റത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ കെ ജി എം ഒ യുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമെന്നും അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ ഡോക്ടര്‍മാരായ എ ജമാല്‍ അഹമ്മദ്, ബി നാരായണ നായ്ക്, നാരായണ പ്രദീപ്, വി സുരേഷ്, സി എച്ച് ജനാര്‍ദ്ദന നായ്ക്, ആര്‍ കെ രമ്യ, അരുണ്‍ റാം സംബന്ധിച്ചു.

No comments