JHL

JHL

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കാ‌ഞ്ഞങ്ങാട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.

കാഞ്ഞങ്ങാട് (True News 24 December 2020):  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ  കാ‌ഞ്ഞങ്ങാട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ  മുസ്‌ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു.
യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെയാണ് പൊലീസ് പ്രതി ചേര്‍ത്തത്. കണ്ടാലറിയുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മരിച്ച ഔഫ് അബ്ദുള്‍ റഹ്മാന്റെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഔഫിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് സുഹൃത്ത് റിയാസ് ആരോപിച്ചു. കുത്തേറ്റ വീണ ഔഫിനെ ആശുപത്രിയിലെത്തിച്ചത് റിയാസ് ആയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തലക്ക് പരിക്കേറ്റ ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദ് നിലവില്‍ ചികിത്സയിലാണ്.
കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച്‌ ബുധനാഴ്ച  രാത്രിയോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫ് എന്ന അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ടത്.
27 വയസായിരുന്നു. പ്രദേശത്ത് ലീഗ്, ഡിവൈഎഫ്‌ഐ സംഘര്‍ഷമുണ്ടായിരുന്നു. ആക്രമണത്തിനും കൊലപാതകത്തിനും പിന്നില്‍ മുസ്ലീംലീഗെന്ന് സിപിഎം ആരോപിച്ചു. കാന്തപുരം എപി വിഭാഗത്തിന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് കൊല്ലപ്പെട്ട ഔഫ്. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ കാ‌ഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, ആക്രമണവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് മുസ്ലീംലീഗ് നിലപാട്. മുസ്‌ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറിയായ ഇര്‍ഷാദ് കല്ലൂരാവിയെ സ്വന്തം വീടിനടുത്ത് വെച്ച്‌ ബൈക്കിലെത്തിയ ഒരു സംഘം ആളുകള്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അബ്ദുള്‍ റഹ്മാന്‍ അഉഫിന് കുത്തേല്‍ക്കുന്നതും പിന്നീട് മരണപ്പെടുന്നതുമെന്നും കൊലപാതകത്തെ മുസ്‌ലിം ലീഗിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വ്വം സി.പി.എം നടത്തുകയാണെന്നുമാണ് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആരോപണം

No comments