JHL

JHL

കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടെ പടക്കം പൊട്ടി വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്

ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാണ്ടിക്കാവില്‍ കാടിറങ്ങിവന്ന കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ പടക്കം പൊട്ടി വനംവകുപ്പിന്റെ ദ്രുതകര്‍മസേനാംഗത്തിന് പരിക്കേറ്റു. വനംവകുപ്പ് ദ്രുതകര്‍മസേനയിലെ ദിവസക്കൂലി ജീവനക്കാരനായ കാറഡുക്കയിലെ രാമന്റെ(54) വലതുകൈക്കാണ് പരിക്കേറ്റത്. 

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കര്‍ണാടകവനത്തില്‍ നിന്നും പാണ്ടിക്കാവിലേക്ക് വന്ന കാട്ടാനകളെ വിരട്ടിയോടിക്കാന്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാമന്റെ കൈയിലുണ്ടായിരുന്ന പടക്കം അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. പരിക്കേറ്റ രാമനെ റെയ്ഞ്ച് ഓഫീസര്‍ എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കൈഞരമ്പുകള്‍ക്ക് സാരമായ മുറിവുപറ്റി.

രാമന്‍ 16 വര്‍ഷമായി വനംവകുപ്പില്‍ വാച്ചറായി ജോലി ചെയ്യുകയാണ്. കര്‍ണാടകയില്‍ നിന്ന് കാടിറങ്ങിവന്ന ആനകളെ ഏതാനും ദിവസം മുമ്പ് കാട്ടിലേക്ക് തുരത്തിയോടിച്ചിരുന്നു. 21 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പിന്റെ ദൗത്യസംഘം ആനകളെ ഓടിച്ചുവിട്ടത്. കഴിഞ്ഞ ദിവസം ആനകള്‍ വീണ്ടും കാടിറങ്ങി എത്തുകയായിരുന്നു.

No comments