വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന: അഞ്ച് പേർ കസ്റ്റഡിയിൽ.
ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ കണ്ടെത്തിയിരുന്നു.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നതായി ഡി.ഐ.ജി ആർ. നിശാന്തിനി വ്യക്തമാക്കി. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തും. കൊല്ലം റൂറല്‍ എസ്പി കെ.ബി. രവിയും കോളജിലെത്തി അന്വേഷണം നടത്തിയിരുന്നു.
സംഭവത്തിൽ അഞ്ചു പരാതികളാണ് ഇതുവരെ ലഭിച്ചത്. അന്വേഷണസംഘം ഇന്നു കോളജിൽ എത്തി ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു.
സംഭവത്തിൽ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കമ്മിഷന്‍ അംഗങ്ങൾ കോളജിലെത്തിയിരുന്നു. റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ അറിയിച്ചു. സംസ്ഥാന മനുഷ്യാവകാശ, യുവജന കമ്മിഷനുകളും കേസെടുത്തിരുന്നു.
Post a Comment